ന്യൂഡൽഹി : വ്യോമസേനയുടെ പക്കലുള്ള സാധാരണ ബോംബുകളെ അത്യാധുനിക സ്മാർട്ട് ആയുധങ്ങളാക്കി മാറ്റാൻ വമ്പൻ പദ്ധതി തയ്യാറാകുന്നു. ‘ അദിതി’ പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ നീക്കം നടക്കുന്നത്. 450 കിലോ ഭാരമുള്ള ഹൈ സ്പീഡ് ലോ ഡ്രാഗ് ബോംബുകളെയാണ് ജെറ്റ് കരുത്തുള്ള ദീർഘദൂര പ്രിസിഷൻ ആയുധങ്ങളായി മാറ്റാൻ പോകുന്നത്.
നിലവിലുള്ള ബോംബുകളിൽ ബൂസ്റ്റർ ഘടിപ്പിച്ച പ്രത്യേക റേഞ്ച് എക്‌സ്റ്റൻഷൻ കിറ്റുകൾ ഘടിപ്പിക്കും. ഇതോടെ 5 കിലോമീറ്റർ ഉയരത്തിൽ നിന്ന് തൊടുക്കുന്ന ബോംബുകൾക്ക് 200 കിലോമീറ്ററിലധികം ദൂരപരിധി ലഭിക്കും.ഇത് മാത്രമല്ല ബോംബുകൾക്ക് കൃത്യതയാർന്ന ആക്രമണം നടത്താൻ പ്രത്യേക ഗതിനിർണയ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് ടെർമിനൽ ഗൈഡൻസ് സംവിധാനമാകും ഈ ബോംബുകളിൽ ഉൾപ്പെടുത്തുക. ഇതുവഴി ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തിരിച്ചറിയാൻ ഇവയ്‌ക്ക് സാധിക്കും.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് അരികിലേക്ക് വിമാനങ്ങൾ പറത്താതെ തന്നെ ദൂരത്തുനിന്ന് ആക്രമണം നടത്താൻ പുതിയ നീക്കം സഹായിക്കും. പുതിയ ആയുധങ്ങൾ വലിയ വിലകൊടുത്ത് വാങ്ങുന്നതിന് പകരം നിലവിലുള്ള ബോംബുകളെ നവീകരിക്കുന്നത് വഴി പ്രതിരോധ ചെലവ് ഗണ്യമായി കുറയ്‌ക്കാൻ സാധിക്കും.
















