പാലക്കാട്: ദളിത് യുവതിയുടെ പീഡനപരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സനെ കോൺഗ്രസ് പുറത്താക്കി. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണെന്നും ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പാലക്കാട് കുന്നത്തൂർമേട് നോർത്ത് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെ സംഭവത്തിൽ കേസ് എടുത്തിരുന്നു.ഗർഭിണിയാണെന്ന് യുവതി അറിയിച്ചപ്പോൾ അത് അലസിപ്പിക്കാൻ ഉള്ള മരുന്ന് കഴിക്കുവാൻ നിർബന്ധിച്ചു എന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലായതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇപ്പോൾ പീഡനോരോപണം നേരിടുന്ന പ്രശോഭ്.
മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റ് പ്രശോഭിന്റെ കുന്നത്തൂർ നോർത്ത് വാർഡിൽ ആയിരുന്നു.പട്ടാമ്പിയിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തു പലതവണ തന്നെ പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡനം നടത്തിയത് പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനേയും പീഡനം നടന്നു. പാലക്കാട് ജില്ലാ ആശുപത്രി സമീപത്ത് വച്ചും നഗരത്തിലെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയും പീഡിപ്പിക്കാൻ ശ്രമം നടന്നതായും യുവതി പറയുന്നു.
കൂടാതെ ഇവിടെവച്ച് പ്രതി യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ആരോപണം.അതേസമയം ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ആരോപണത്തിനു പിന്നാലെ ഒളിവിൽ പോയ പ്രശോഭിനെ പോലീസിന് ഇനിയും പിടികൂടാൻ ആയിട്ടില്ല.
















