ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വമ്പൻ കരാറുകൾക്കൊരുങ്ങി കേന്ദ്രസർക്കാർ . ഇന്ന് നിരവധി പ്രധാന പ്രതിരോധ കരാറുകൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയേക്കും. എസ്-400 വ്യോമ പ്രതിരോധ സംവിധാനം, ബ്രഹ്മോസ് ക്രൂയിസ് മിസൈൽ, ആളില്ലാ യുദ്ധവിമാനങ്ങൾ തുടങ്ങിയ പ്രധാന പദ്ധതികൾ അംഗീകാരത്തിനായി പരിഗണിക്കുന്നുണ്ട്.
പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇന്ത്യൻ വ്യോമസേനയ്‌ക്കായി 60 ഇടത്തരം വിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശം യോഗത്തിൽ പാസാക്കാനാണ് സാധ്യത. ഇതിനുപുറമെ, എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 5 യൂണിറ്റുകൾ കൂടി വാങ്ങാനുള്ള പദ്ധതിക്കും അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യൻ വ്യോമസേനയ്‌ക്കായി തദ്ദേശീയമായി നിർമ്മിച്ച റിമോട്ട് പൈലറ്റഡ് സ്‌ട്രൈക്ക് എയർക്രാഫ്റ്റുകൾ (ആളില്ലാത്ത യുദ്ധവിമാനങ്ങൾ) ഏകദേശം നാല് സ്ക്വാഡ്രണുകൾ വാങ്ങാനുള്ള നിർദ്ദേശവും യോഗം ചർച്ച ചെയ്യും. വ്യോമസേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ ഈ ഡ്രോൺ യുദ്ധവിമാനങ്ങൾ നിർണായക പങ്ക് വഹിക്കും. 800 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ ആവശ്യകതയും പരിഗണിക്കുന്നുണ്ട്.
സായുധ സേനയ്‌ക്കായി പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സ്ഥാപനമാണ് ഡിഎസി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്ന് സർവീസ് മേധാവികൾ, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്കെടുക്കും.
എസ്-400 നാലാമത്തെ സ്ക്വാഡ്രൺ സ്വീകരിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഒരു സംഘം നിലവിൽ റഷ്യയിലാണ്. നാലാമത്തെ സിസ്റ്റം ഏപ്രിൽ-മെയ് മാസങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചാമത്തെ സിസ്റ്റം നവംബർ-ഡിസംബർ മാസങ്ങളിൽ എത്തും. അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനുള്ള നിർദ്ദേശവും ഇപ്പോൾ ഡിഎസിയുടെ മുന്നിലുണ്ട്
കൂടാതെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനമായ പ്രോജക്റ്റ് കുഷയുടെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങുന്നതിനുള്ള അനുമതി വ്യോമസേനയ്‌ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഡിആർഡിഒയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.300 തദ്ദേശീയ ധനുഷ് ഹോവിറ്റ്സർ പീരങ്കികൾ വാങ്ങാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നിർദ്ദേശവും യോഗം ചർച്ച ചെയ്ത് അംഗീകരിക്കാൻ സാധ്യതയുണ്ട്.
















