ചെന്നൈ : വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ രാഷ്‌ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി കരുത്തുതെളിയിക്കാനാണ് പാർട്ടിയുടെ നീക്കം. 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക നാളെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.
ആദ്യം മഹാബലിപുരത്ത് യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ അനുമതി നിഷേധിച്ചതിനെത്തുടർന്ന് വേദി ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പാർട്ടി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. മാർച്ച് 28-ന് ചെന്നൈയിലെ പെരമ്പൂരിൽ നിന്നാണ് വിജയ് തന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത്.
പെരമ്പൂരിൽ വിജയ് നേരിട്ട് മത്സരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇവിടം പര്യടനത്തിനായി തിരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ അഞ്ച് മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കുന്ന രീതിയിലാണ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
















