Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെര്‍ഗാമോ: ഇന്നേക്ക് 77-ാം ദിവസം ആരംഭിക്കുന്ന 23 ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകാനുള്ള അവസാന അവസരത്തിനായി ഉള്ളില്‍ തീക്കനലുമായി 22 ടീമുകള്‍. യൂറോപ്പില്‍ നിന്നുള്ള 16 ടീമുകളും.

തക്കേ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍, ഏഷ്യ തുടങ്ങിയ രാജ്യങ്ങളടങ്ങിയ ആറ് ഇന്റര്‍ കോണ്ടിനെന്റല്‍ ടീമകള്‍ ഉള്‍പ്പെടുന്ന മറ്റൊരു വിഭാഗ മത്സരവും. ഈ മത്സരങ്ങളില്‍ ആശങ്കയോടെ മുന്‍പന്തിയിലുള്ളത് ഇതുവരെ നാല് തവണ ലോക ജേതാക്കളായ ഇറ്റലിയാണ്. തുടര്‍ച്ചയായി രണ്ട് തവണ ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇടം കിട്ടാതെ പോയതിന്റെ നിരാശയും പേറിയാണ് ഇന്ന് പ്ലേ ഓഫ് സെമി മത്സരത്തിനിറങ്ങുന്നത്. മറ്റ് 21 ടീമുകളെ അപേക്ഷിച്ച് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ഈ ടീമിന്റെ ഉള്ളില്‍ പുകയുന്ന തീക്കനലിന് ഇരട്ടി തീവ്രതയുണ്ട്.

രാത്രി 1.15ന് വടക്കന്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇറ്റലിയുടെ പ്ലേഓഫ് സെമി പോരാട്ടം. വേദി വടക്കേ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ ഗെവിസ്സ് സ്‌റ്റേഡിയത്തില്‍. ഈ മത്സരത്തില്‍ ഇന്ന് ജയിക്കുന്ന ടീം അടുത്ത ചൊവ്വാഴ്‌ച്ച ഫൈനല്‍ കളിച്ച് ജയിച്ചെങ്കിലേ ലോകകപ്പിലേക്ക് യോഗ്യത നേടൂ. യൂറോപ്യന്‍ രാജ്യങ്ങളുടെ അന്തിമ വട്ട യോഗ്യതയ്‌ക്കായി ഇറ്റലി ഉള്‍പ്പെടെ 16 ടീമുകളാണ് തയ്യാറെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് പത്തുകളായി തിരിച്ചിരിക്കുന്നു. പാത്ത് എയില്‍ ആണ് ഇറ്റലിയും വടക്കന്‍ അയര്‍ലന്‍ഡും ഉള്‍പ്പെടുന്നത്. ഈ പാത്തിലെ മറ്റ് രണ്ട് ടീമുകള്‍ വെയ്ല്‍സും ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയുമാണ്. ഇറ്റലി-വടക്കന്‍ അയര്‍ലന്‍ഡ് പോരാട്ടത്തിന്റെ അതേ സമയത്ത് തന്നെ വെല്‍സ്-ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന മത്സരവും നടക്കും. ഈ രണ്ട് മത്സരങ്ങളിലെയും വിജയികളായിരിക്കും ചൊവ്വാഴ്‌ച്ച ഫൈനലില്‍ ഏറ്റുമുട്ടുക.

സമാന രീതിയില്‍ പാത്ത് ബിയില്‍ ഉള്‍പ്പെട്ട ടീമുകളും പോരടിക്കും. ഇന്ന് രാത്രി 1.15ന് നടക്കുന്ന സെമിയില്‍ സ്വീഡന്‍ ഉക്രൈനെയും പോളണ്ട് അല്‍ബേനിയയെയും നേരിടും.
പാത്ത് സി: തുര്‍ക്കി-റൊമേനിയ സെമി രാത്രി 10.30നാണ്. ഈ മത്സരത്തോടെയാണ് അന്തിമവട്ട പ്ലേ ഓഫ് മത്സരങ്ങളുടെ തുടക്കം. സ്ലോവാക്യ-കൊസോവോ സെമി രാത്രി 1.15നും.
പാത്ത് ഡി: ചെക്ക് റിപ്പബ്ലിക്-അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്-വടക്കന്‍ മസെഡോണിയ. മത്സരങ്ങള്‍ രണ്ടും രാത്രി 1.15ന്‌

നാളെ പുലര്‍ച്ചെ ഇന്റര്‍ കോണ്ടിനെന്റല്‍ സെമി
യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്നും നാല് ടീമുകളാണ് നികത്തപ്പെടാനുള്ളത്. അതിലേക്കുള്ള സെമി പോരാട്ടങ്ങളാണ് ഇന്ന് രാത്രിയില്‍ നടക്കു. രണ്ട് ടീമുകള്‍ കൂടിയുണ്ടെങ്കിലേ ലോകപ്പിലെ സമ്പൂര്‍ണ പട്ടികയാകൂ. അതിനായി തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കരീബിയന്‍ ദ്വീപുകളിലെയും ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലേയും ടീമുകളില്‍ നിന്നായി രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടാനുണ്ട്. അതില്‍ ഡിആര്‍ കോംഗോയും ഏഷ്യയില്‍ നിന്നുള്ള ഇറാഖും ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്‌ച്ച നടക്കുന്ന ഫൈനലിലേക്ക് ഈ ടീമുകളെ നേരിടാന്‍ സെമിയില്‍ ജയിക്കുന്ന ടീമകള്‍ കളത്തിലിറങ്ങും. നാളെ പുലര്‍ച്ചെ 3.30ന് ലാറ്റിനമേരിക്കന്‍ ടീമുകളായ ബൊളീവിയയും സുരിനാമെയും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു ഇന്റര്‍ കോണ്ടിനെന്റല്‍ സെമി ജമൈക്കയും ന്യൂ കാലെഡോണിയയും തമ്മിലാണ്. ഈ മത്സരം നാളെ രാവിലെ 8.30നാണ്.