ന്യൂഡൽഹി : നാവികസേനയുടെ പ്രഹരശേഷി വർധിപ്പിക്കാൻ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാൻ ഇന്ത്യ. കോർവെറ്റ് വിഭാഗത്തിൽ വരുന്ന അത്യാധുനികമായ പുതിയ ജനറേഷൻ യുദ്ധക്കപ്പലുകളാണ് ഇന്ത്യ നിർമിക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ എട്ട് യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള 40,000 കോടിരൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതലസമിതി ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ
സേവന കാലാവധി പൂർത്തിയാക്കിയതുമായ ഖുക്രി , കോറ ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് അത്യാധുനികമായ യുദ്ധക്കപ്പലുകൾ വരുന്നത്.ആത്മനിർഭർ ഭാരത്’ സംരംഭത്തിന് കീഴിൽ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് , ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് എന്നിവടങ്ങളിലാണ് ഈ യുദ്ധക്കപ്പലുകൾ ആഭ്യന്തരമായി നിർമ്മിക്കുക .
3,000 ടൺ കേവുഭാരമുള്ള ഈ കപ്പലുകൾ സമുദ്രോപരിതലത്തിലൂടെ 30 നോട്ട്‌സ് വേഗതയിൽ സഞ്ചരിക്കുന്ന തരത്തിലാകും രൂപകൽപ്പന ചെയ്യുക. അന്തർവാഹിനി വിരുദ്ധ പോരാട്ടം , ഉപരിതല യുദ്ധം, തീരദേശ പ്രതിരോധം എന്നിവയ്‌ക്കായി ഈ ബഹുമുഖ യുദ്ധക്കപ്പലുകൾ ഉപയോഗിക്കും. ആധുനിക ആർട്ടിലറി ഗണ്ണുകൾ, സർഫസ്-ടു-സർഫസ് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മെച്ചപ്പെട്ട സെൻസറുകൾ എന്നിവ ഈ പുതിയ കപ്പലുകളിലുണ്ടാകും.
ആദ്യത്തെ കപ്പൽ 2030-ഓടെ നാവികസേനയുടെ ഭാഗമാകുമെന്നും തുടർന്ന് ഓരോ വർഷവും ഓരോ കപ്പലുകൾ വീതം സേവനത്തിൽ ഉൾപ്പെടുത്തുമെന്നും കരുതപ്പെടുന്നു.
















