അന്തരിച്ച നടി സാവിത്രിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മകൾ വിജയ ചാമുണ്ഡേശ്വരി. 45 വയസിലാണ് സാവിത്രി തളർന്ന് വീണ് കോമയിലായതെന്ന് വിജയ ചാമുണ്ഡേശ്വരി പറയുന്നു. 19 മാസം അമ്മ കോമയിലായിരുന്നു. ഞാനന്ന് ബിഎ ലിറ്ററേച്ചർ വിദ്യാർത്ഥിയാണ്. എന്റെ ഫെെനൽ പരീക്ഷയാണ്. അപ്പോഴാണ് അമ്മ കോമയിലായി എന്നറിയുന്നത്. ബാംഗ്ലൂരിൽ ഷൂട്ടിംഗിനിടെ പെട്ടെന്ന് വീഴുകയായിരുന്നു. അച്ഛന്റെ ആദ്യ ഭാര്യ എന്നെ വിളിച്ചു. കാറിൽ ഞാൻ അങ്ങോട്ട് കൊണ്ട് പോകാം എന്ന് പറഞ്ഞു.
അമ്മയെ കാണിച്ചു. നീ അമ്മയ്‌ക്ക് ധെെര്യം കൊടുക്ക്, അനിയനെ ഞങ്ങളെല്ലാവരും നോക്കും എന്ന് അമ്മയോട് പറയാൻ പറഞ്ഞു. നീ പരീക്ഷയെഴുതിക്കോ എന്ന് പറഞ്ഞ് എന്നെ തിരികെ വിട്ടു. അച്ഛൻ ഒരുപാട് ഡോക്ടർമാരെ വിളിച്ച് ചികിത്സിപ്പിച്ചു. എന്നാൽ മാറ്റമുണ്ടായില്ല. അമ്മ ആരോഗ്യം ശ്രദ്ധിക്കില്ലായിരുന്നു. ഇടയ്‌ക്ക് വണ്ണം കൂടി. ചുറ്റുമുള്ളവർ പറഞ്ഞ് കൊടുത്തതുമില്ല. കുടുംബത്തിൽ പാരമ്പര്യമായി ഡയബറ്റിസ് ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതായിരുന്നു. അച്ഛൻ നന്നായി ആരോഗ്യം ശ്രദ്ധിക്കുമായിരുന്നെന്നും വിജയ ചാമുണ്ഡേശ്വരി പറഞ്ഞു. ‘അവൾ വികടൻ’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
തെലുങ്ക് സിനിമാ രംഗത്തെ പകരം വെക്കാനില്ലാത്ത താരമായിരുന്നു സാവിത്രി. നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി. അലമൊലു എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധം നിലനിൽക്കെയാണ് സാവിത്രിയെ ജെമിനി ഗണേശൻ വിവാഹം ചെയ്തത്. രണ്ട് മക്കളും ഇവർക്ക് പിറന്നു.
മൂത്ത മകളാണ് വിജയ ചാമുണ്ഡേശ്വരി. ജെമിനി ഗണേശൻ മറ്റൊരു സ്ത്രീയുമായി അടുത്തതോടെ സാവിത്രി ബന്ധത്തിൽ നിന്ന് അകന്നു. വിവാഹ ബന്ധം തകർന്നത് സാവിത്രിയെ ഏറെ ബാധിച്ചു. പിന്നീട് മദ്യത്തിൽ അഭയം തേടി. കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയർ തകർന്നു. സാമ്പത്ത് നഷ്ടപ്പെട്ടു. സാവത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായത്.











