കൊല്ലം: കെ.ആര്‍. ഗൗരിയമ്മ രൂപീകരിച്ച് ആദ്യം മുതല്‍ യുഡിഎഫിലെ പ്രബലകക്ഷിയായിരുന്ന ജനാധിപത്യ സംരക്ഷണസമിതിയുടെ ഭാവി തുലാസില്‍.
യുഡിഎഫില്‍ ഘടകകക്ഷിയായ ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടു. ജില്ലാ സെക്രട്ടറി സുധാകരന്‍ പള്ളത്ത് അടക്കമുള്ള 35 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 27 പേരാണ് പാര്‍ട്ടി വിട്ടത്. അഡ്വ. വി.എച്ച്. സത്ജിത് നയിച്ച ജെഎസ്എസ് സോഷ്യലിസ്റ്റ് എന്ന പാര്‍ട്ടി രാജന്‍ബാബു വിഭാഗത്തിന്റെ ജെഎസ്എസില്‍ ലയിച്ചപ്പോഴാണ് ഇവര്‍ പൂര്‍ണമായും യുഡിഎഫിലെത്തിയത്. ജനുവരി 29ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു ലയനസമ്മേളനം. ഉദ്ഘാടകനായിരുന്ന കെ. മുരളീധരന്‍ അന്നുതന്നെ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇത് പനി കാരണമാണെന്ന സംഘാടകരുടെ വാദം പിന്നീട് പൊളിയുകയായിരുന്നു. സത്യത്തില്‍ മുന്നണിയിലെ അവഗണന തന്നെയായിരുന്നു ലയനസമ്മേളനത്തില്‍ പ്രതിഫലിച്ചതെന്ന് പിന്നീട് ബോധ്യപ്പെട്ടു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുളക്കട രാജേന്ദ്രന്‍, സംസ്ഥാനസമിതി അംഗങ്ങളായ റജീഷ്, ജേക്കബ് ജോര്‍ജ്, ചാത്തന്നൂര്‍ മണ്ഡലം സെക്രട്ടറി സീമ, കൊട്ടാരക്കര മണ്ഡലം സെക്രട്ടറി തുളസീധരന്‍, ജെകെഎസ് ജില്ലാ പ്രസിഡന്റ് ഹരിപ്രസാദ്, കൊല്ലം മണ്ഡലം സെക്രട്ടറി സതീഷ്, ജില്ലാ കമ്മിറ്റിയംഗം ഗീതാകൃഷ്ണന്‍, കുണ്ടറ മണ്ഡലം സെക്രട്ടരി രാജേഷ്, കരുനാഗപ്പള്ളി നിയാസ്, പ്രേംകൃഷ്ണന്‍, അഭിലാഷ് നാഥ്, ഷാജി ചടയമംഗലം എന്നിവരടക്കമാണ് ജെഎസ്എസ് വിട്ടത്. മുമ്പ് മൂന്ന് സീറ്റുകളില്‍ വരെ മത്സരിച്ചിരുന്ന ജെഎസ്എസ് രണ്ട് പാര്‍ട്ടികളായി നില്‍ക്കാതെ ഒന്നിച്ചാല്‍ രണ്ട് സീറ്റെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ നല്‍കാമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ചാണ് ധൃതിപ്പെട്ട് ലയനസമ്മേളനം നടത്തിയത്. പക്ഷേ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെ ജെഎസ്എസില്‍ വലിയ കലഹവും പിളര്‍പ്പുമായി. യുഡിഎഫ് വഞ്ചനയാണ് നടന്നതെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും നേതൃത്വത്തെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. 15 വര്‍ഷമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്നിട്ടും പ്രസ്ഥാനത്തിനായി സമയവും സമ്പത്തും കളഞ്ഞ പ്രവര്‍ത്തകരാണ് പാര്‍ട്ടിയെ ഉപേക്ഷിച്ചത്. പാര്‍ട്ടിയെ ശക്തമായി നയിക്കാനുള്ള ശേഷിയോ അര്‍ഹമായ സീറ്റുകള്‍ വാങ്ങിയെടുക്കാനുള്ള കഴിവോ നേതൃത്വത്തിന് ഇല്ലെന്ന ആരോപണമുയര്‍ത്തിയാണ് സുധാകരന്‍ പള്ളത്തും കൂട്ടരും പാര്‍ട്ടി വിട്ടത്. മുമ്പ് എന്‍ഡിഎയിലായിരുന്ന രാജന്‍ബാബു വിഭാഗം 2021ലാണ് യുഡിഎഫിലേക്ക് ചേക്കേറിയത്.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാഷ്‌ട്രീയ മാലിന്യങ്ങളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന ആരോപണവും പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ചു. പാര്‍ട്ടിയുടെ പ്രധാന ആവശ്യങ്ങള്‍ യുഡിഎഫില്‍ നിന്നും നേടിയെടുക്കാനാകാത്ത സാഹചര്യത്തില്‍ കടുത്ത അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടത്. ഒന്നര പതിറ്റാണ്ടായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്തത് രാഷ്‌ട്രീയ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വിലയില്ലാതാക്കിയെന്ന് അണികള്‍ തന്നെ വ്യക്തമാക്കുന്നു. 1994 മുതല്‍ മുന്നണിയുടെ ഭാഗമായിരുന്നിട്ടും നിര്‍ണായക ഘട്ടത്തില്‍ ഒരു സീറ്റ് പോലും നേടിയെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. പാര്‍ട്ടി വിട്ടതുകൊണ്ട് യുഡിഎഫിന് എതിരല്ല, ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്നാണ് സുധാകരന്‍ പള്ളത്ത് വ്യക്തമാക്കിയത്.











