ന്യൂദല്‍ഹി: ഒടുവില്‍ ഈശ്വരന്‍ ആ മാതാപിതാക്കളുടെ ഹൃദയം പിടഞ്ഞുള്ള പ്രാര്‍ത്ഥന കേട്ടു. അവരുടെ പ്രിയ പുത്രനെ ദയാവാനായ ഈശ്വരന്‍ മടക്കി വിളിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഓരോ മനുഷ്യന്റെയും ഉള്ളില്‍ നോവായി നിറഞ്ഞ ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി. 13 വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ ഹരീഷിന് അന്തസാര്‍ന്ന മരണത്തിലൂടെ ഇനി നിത്യശാന്തി. രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണയുടെ (32) വിയോഗം ഇന്നലെ ദല്‍ഹി എയിംസിലായിരുന്നു. അന്ത്യസമയത്ത് അമ്മ നിര്‍മല ദേവിയായിരുന്നു അടുത്ത്.
13 വര്‍ഷം മുമ്പു നിശ്ചലമായതാണ് ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷിന്റെ ജീവിതം. ചിമ്മിത്തുറക്കുന്ന മിഴികളും അല്‍പം മാത്രമായ മുഖ ചലനങ്ങളും മാത്രമായിരുന്നു ജീവന്റെ അടയാളം. 2013 ആഗസ്തിലായിരുന്നു ഹരീഷിനെ കോമയിലെത്തിച്ച അപകടം. ഛത്തീസ്ഗഡ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരിക്കേ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നു വീണ് തലച്ചോറിനു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സകളെല്ലാം വിഫലമായി. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 13 വര്‍ഷം അച്ഛന്‍ അശോകും അമ്മ നിര്‍മലയും സഹോദരനും സഹോദരിയും ചേര്‍ന്ന് ഒരു കുഞ്ഞിനെയെന്ന പോലെ ഹരീഷിനെ പരിചരിച്ചു.
മകന്റെ ദുരിതം കണ്ടു മടുത്തപ്പോഴാണ് അവനെ തീരാവേദനയില്‍ നിന്ന് എന്നേക്കുമായി രക്ഷിക്കാന്‍ ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ച് 11ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ഘട്ടംഘട്ടമായി ചികിത്സകള്‍ അവസാനിപ്പിച്ചു നിഷ്‌ക്രിയ ദയാ മരണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 14ന് എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 10-ാം ദിനത്തില്‍ മരണം ഹരീഷിനെ വേദനകളില്ലാത്ത ലോകത്തേക്ക് ഒപ്പം ചേര്‍ത്തു.
പഠിക്കാന്‍ മിടുക്കനായിരുന്നു ഹരീഷ്. കോളജിലെ ടോപ്പര്‍. ഇന്നു ഹരീഷ് റാണയെ ലോകമറിയും, ഭാരതത്തില്‍ ആദ്യ ദയാവധത്തിനു വിധേയനെന്ന നിലയില്‍. അതൊരു വേദനയാണ്. നീലക്കുപ്പായമണിഞ്ഞ് ചിരി തൂകുന്ന മുഖവുമായി അവന്‍ അവന്റെ പ്രിയപ്പെട്ടവരുടെ ഉള്ളില്‍ ഇനിയും ജീവിക്കും. പ്രിയപ്പെട്ട ഹരീഷ്…നിനക്ക് ദയാപൂര്‍വം വിട…











