അട്ടച്ചാക്കലുകാരന് ദാസ് പി. ജോര്‍ജിന് സൗമ്യനും ശാന്തനും സര്‍വോപരി സമനില തെറ്റാത്തവനുമായ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്കിയ ഹോംവര്‍ക്ക് ഗംഭീരമായി. കിഫ്ബി പണമില്ലെങ്കില്‍ പിന്നെന്തെടുത്തിട്ട് ഇപ്പറയുന്ന തള്ളുകളൊക്കെ നടപ്പാക്കുമെന്നാണ് സഖാവ് ദാസന് ചോദിക്കാന്‍ മുട്ടിയത്. ചോദ്യമെന്ന് കേട്ടപ്പോഴേ വിറ കയറിയ പൊന്നുതമ്പുരാന്‍ അതൊക്കെ വീട്ടില്‍ പോയി ചോദിക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. അട്ടച്ചാക്കലുകാരന് മെത്ത കൊടുത്താല്‍ കിടക്കുമോന്ന് ചോദിക്കാന്‍ പാനലിസ്റ്റ് സഖാക്കന്മാര്‍ ഇറങ്ങാതിരുന്നത് ഭാഗ്യം!
എഴുതിത്തയാറാക്കിയ ഉത്തരമില്ലാതെ പണ്ടേ ചോദ്യത്തിന് മുമ്പില്‍ ഇരുന്നിട്ടില്ലാത്ത പിണറായിയോടാണ് ദാസന്‍ ഓര്‍ക്കാപ്പുറത്തൊരു ചോദ്യമെറിയാന്‍ ഇറങ്ങിയത്. ദാസന്മാര്‍ക്കെല്ലാം ഇതുതന്നെ കിട്ടണം. സഖാവിന്റെ പ്രസംഗം തടസപ്പെടുത്താനാണെന്ന് കരുതിയിട്ടുണ്ടാവും എന്ന് ദാസന്‍ സ്വയം ആശ്വസിക്കുന്നത് കാണുമ്പോഴാണ് പിണറായി വിജയനോടും അദ്ദേഹത്തിന്റെ, ശാരീരിക, മാനസിക നിലകളോടും പാര്‍ട്ടിക്കാര്‍ എത്രമേല്‍ പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമാവുന്നത്.
ടൈമര്‍ വച്ച് വാര്‍ത്താസമ്മേളനം നടത്തുന്ന ആളാണ് പിണറായി. ഇഷ്ടമല്ലാത്ത എല്ലാ ചോദ്യങ്ങളോടും കോന്നി മോഡലാണ് മറുപടി. പാര്‍ട്ടിപത്രക്കാരന്റെ പവന്‍മാര്‍ക്ക് ചോദ്യം വരും. അപ്പോള്‍ നീട്ടിവലിച്ച് പരത്തി ഉത്തരം വിളമ്പും. അതിനിടയില്‍ മറ്റ് ചോദ്യങ്ങള്‍ സഹിക്കില്ല. പൊറുക്കില്ല. സമയം കൃത്യമാവുമ്പോള്‍ ഇനി ചോദ്യങ്ങളില്ലെന്ന് തമ്പ്രാന്‍ പറയും, മടങ്ങും. ഇതാണ് കഴിഞ്ഞ പത്ത് വര്‍ഷവും കണ്ട പിണറായി വിജയന്‍. അല്ലേല്‍ പിന്നെ തള്ളാന്‍ സാധ്യതയുള്ള ചോദ്യമാവണം. ബ്രണ്ണന്‍ കോളജ്, വടിവാള്‍, അതിനിടയിലൂടെ രജനി മോഡല്‍ വരവ്, പ്രത്യേക ഏക്ഷന്‍… അങ്ങനെയങ്ങനെ സ്വയംപൊങ്ങിത്തരമാണേല്‍ എത്ര നേരം വേണമെങ്കിലും ഇരുന്നെഴുന്നള്ളിക്കുന്നതിന് കേമനാണ് മുഖ്യമന്ത്രി. അതുപോലെയാണോ പൊതുപരിപാടിക്കിടയിലുയരുന്ന ചോദ്യം…
ഒന്നാമതേ തെരഞ്ഞെടുപ്പ് വേദികളും പൊതുയോഗങ്ങളുമൊക്കെ പിണറായിക്കും കൂട്ടര്‍ക്കും ചോദ്യങ്ങള്‍ക്കുത്തരം പറയാനുള്ളതല്ല. എതിരാളികളെ പുലഭ്യം പറയാനുള്ളതാണ്. ഒരു ആശ്വാസം പറഞ്ഞ പുലഭ്യത്തിനെല്ലാം ശബ്ദതാരാവലി നോക്കി അര്‍ത്ഥം കണ്ടുപിടിച്ച് ന്യായീകരിക്കാന്‍ ബാലജയരാജന്മാര്‍ തയാറാണെന്നുള്ളതാണ്. പരനാറിയും നികൃഷ്ടജീവിയും മുതല്‍ ഒടുവിലത്തെ ചെറ്റ പ്രയോഗം വരെ മാര്‍ക്സിസ്റ്റ് മലയാള സാഹിത്യത്തിലെ മഹോന്നതമായ ശൈലികളാണ്. അഞ്ചരപ്പതിറ്റാണ്ട് തോളത്ത് കൈയിട്ട് നടന്ന ഒരു സഖാവിനെയാണ് പിണറായി ചെറ്റ എന്ന് വിളിച്ചത്. അങ്ങനെ വിളിച്ചിട്ടില്ല, ചെറ്റത്തരം എന്ന് പറഞ്ഞതേ ഉള്ളൂ എന്നാണ് വിജയന്‍ നല്കുന്ന വിശദീകരണം. ഇമ്മാതിരി വിളിയൊക്കെ വിളിച്ചല്ലാതെ കേട്ട് ശീലമില്ലാത്ത സുധാകരന്‍ ഇപ്പോള്‍ മറുവിളിക്ക് തുനിഞ്ഞിറങ്ങിയിട്ടുണ്ട്. എം.എം. മണി മുതല്‍ സുധാകരനും സജി ചെറിയാനും വരെ ചൊറിയുന്ന വര്‍ത്തമാനമല്ലാതെ ഇന്നേവരെ നല്ലതൊന്നും മറ്റുള്ളവരെ പറഞ്ഞതായി ചരിത്രമുണ്ടെന്ന് നമ്മള്‍ കേട്ടിട്ടില്ല. കുന്തവും കൊടച്ചക്രവും മറ്റേപ്പണിയും കോണകമിട്ട പൂജാരിമാരുമൊക്കെ സുധാകരാദി മാര്‍ക്സിസ്റ്റുകളില്‍ നിന്ന് കേട്ട് കേട്ട് കേരളത്തിന്റെ ചെവി വൃത്തികേടായതാണ്. ആ സുധാകരനെയാണ് പിണറായി ചെറ്റയെന്ന് വിളിച്ചത്. ഇനി എന്തെല്ലാം വിളിക്കാനിരിക്കുന്നു, എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു…
കുളിപ്പിച്ച്, പൗഡറിട്ട്, പുട്ടിയിട്ട് മിനുക്കി, നിര്‍ബന്ധിപ്പിച്ച് ചിരിപ്പിച്ച് പിആര്‍ സഖാക്കന്മാര്‍ ഒരുക്കിയിറക്കിയ പിണറായി തനിനിറം കാട്ടിത്തുടങ്ങിയതോടെ എല്ലാ ജില്ലാ സെക്രട്ടറിമാരും എ.കെ. ബാലനെ പോലെ ശബ്ദതാരാവലി പഠിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മര്യാദക്കാരനും സൗമ്യനുമാണ് മുഖ്യമന്ത്രിയെന്ന് വരുത്താനാണല്ലോ മോഹന്‍ലാലിനെ വരെ രംഗത്തിറക്കി പണ്ട് പാടിയതും കേട്ടതുമായ പാട്ടുകള്‍ വരെ പാടിച്ചത്. എന്തൊക്കെയായിരുന്നു… പുരാണം വായിക്കുന്നു, പാട്ടുപാടുന്നു, സിനിമ കാണുന്നു…. മൈക്ക് കേടായാല്‍ പോലും മര്യാദക്കാരനായി നില്‍ക്കുന്നു, അവതാരകരോട് കോപിക്കാതിരിക്കുന്നു. അട്ടഹസിച്ച് മാത്രം ശീലമുള്ള പിണറായി പുഞ്ചിരിക്കുന്നു. ആദ്യമായി മാവേലെറിഞ്ഞ കല്ലും ആദ്യം പല്ലുതേച്ച ബ്രഷും വരെ കഥകഥയായി പെയ്തിറങ്ങിയ സാഹിത്യരചനകള്‍ നിരവധി. കേരളമാകെയുള്ള സഖാക്കള്‍ കോള്‍മയിരാണ്ട കാലം.
സര്‍ക്കാര്‍വിലാസം കവികളും പത്രക്കാരും മുതല്‍ കൂലിയെഴുത്തുകാര്‍ വരെ തള്ള് കഥകളുമായി പതപ്പിച്ചെടുക്കുന്നതിനിടയിലാണ് കോന്നിയിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് സഖാവ് ദാസന്‍ സ്‌ക്രിപ്റ്റിലില്ലാത്ത ചോദ്യം എഴുന്നെള്ളിക്കുന്നത്. അടക്കിപ്പിടിച്ച് നടക്കുന്നതിനും പരിധിയുണ്ടല്ലോ… നീലച്ചായത്തില്‍ വീണ കുറുക്കനെത്രകാലം രാജാവായി എഴുന്നെള്ളാന്‍ പറ്റും?
ഇനിയിപ്പം വോട്ട് ചോദിച്ച് ചെല്ലുന്ന എല്‍ഡിഎഫുകാരോട് നാട്ടുകാര്‍ വീട്ടില്‍ പോയ് ചോദിക്ക് എന്ന് പറയുമോ എന്നതാണ് പാര്‍ട്ടിക്കാരുടെ പേടി…
















