ആലപ്പുഴ: മതഭീകരവാദ ആശയങ്ങള്‍ കേരളത്തില്‍ വ്യാപകമാക്കുന്നതിന് പ്രമുഖ പങ്കുവഹിച്ച അബ്ദുള്‍ നാസര്‍ മദനി യെ അറസ്റ്റ് ചെയ്തത് വലിയ നേട്ടമായി കൊണ്ടാടിയ സിപിഎം, ഇപ്പോള്‍ മദനിയുടെയും, മദനി നയിക്കുന്ന പിഡിപിയുടെ തോളില്‍ കൈയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പി ന്തുണയെന്നും പിഡിപി നേതാക്കള്‍ വെളിപ്പെടുത്തുന്നു.
1998 ഫെബ്രുവരിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി കോയമ്പത്തൂരില്‍ പ്രസംഗിക്കുന്ന ദിവസം പതിമൂന്ന് സ്ഥലങ്ങളിലാണ് ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. 58 പേര്‍ കൊല്ലപ്പെട്ടു, ഇരുനൂറിലേറെ പേര്‍ക്ക് സാരമായി പരിക്കേറ്റു. അല്‍ ഉമ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയായിരുന്നു സ്ഫോടനത്തിനും കലാപത്തിനും പിന്നിലെന്നും വെളിവായി. മദനിക്ക് പങ്കുണ്ടെന്ന് തമിഴ്നാട് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1998 മാര്‍ച്ചില്‍ കൊച്ചിയിലെ കലൂരിലെ വീട്ടില്‍ നിന്ന് കേരളാ പോലീസ് മദനിയെ അറസ്റ്റ് ചെയ്തതത്. അക്കാലയളവില്‍ നിരവധി കേസുകളും മദനിക്കെതിരെ ഉണ്ടായിരുന്നു. ഇടത് സര്‍ക്കാരിന്റെ പ്രധാന നേട്ടമായി മദനിയുടെ അറസ്റ്റിനെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രി ഇ. കെ. നായനാര്‍ തന്നെ ഇക്കാര്യം അഭിമാനത്തോടെ പറയുകയും ചെയ്തിരുന്നു.
പിന്നീട് മദനിയുടെ അനുയായികള്‍ നായനാരെ കണ്ണൂരില്‍ വെച്ച് കൈബോംബ് എറിഞ്ഞ് അപായപ്പെടുത്താന്‍ നീക്കം നടത്തി. കണ്ണൂര്‍ ടൗണ്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന് ഒരു കള്ളനോട്ട് സംഘത്തെ കുറിച്ച് തോന്നിയ സംശയമാണ് ഈ നീക്കം പൊളിച്ചതെന്ന് അക്കാലയളവില്‍ ഐജിയായിരുന്ന സിബി മാത്യൂസ് തന്റെ ‘നിര്‍ഭയം’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍ വീടുതോറും കൊണ്ട് വില്‍പ്പന നടത്തുന്ന ഒരു സംഘം കണ്ണൂര്‍ ടൗണിന്റെ പ്രാന്തപ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമാസിക്കുന്നുണ്ടെന്നും അവരില്‍ നിന്നാണ് കള്ളനോട്ട് പ്രചരിക്കുന്നതെന്ന് സംശയിക്കുന്നതായി ഉണ്ണികൃഷണന്‍ അന്ന് സിബി മാത്യൂസിനെ അറിയിച്ചു. മദനിയുടെ ആളുകളാണ് അവര്‍ എന്നും മുഖ്യമന്ത്രി ഇ. കെ. നായനാരെ കൊലപ്പെടുത്തുന്നതിന് പദ്ധതി അവര്‍ തയാറാക്കുന്നതായി വിവരം ഉണ്ടെന്നും അറിയിച്ചു.
ഉസ്താദിന് വേണ്ടി പകരം വീട്ടാന്‍ ചിലര്‍ വന്നതായി എസ്പി അബ്ദുള്‍ ഖാദറും സിബി മാത്യൂസിനെ അറിയിച്ചു. അതില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും രഹസ്യമായി വിവരം സൂക്ഷിക്കുകയും ചെയ്തു. എണ്‍പത് കഴിഞ്ഞ നായനാരെ കൊന്നിട്ട് എന്തു കിട്ടാനാണ് എന്നും, പോലീസുകാര്‍ വിഡ്ഢി കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ പരിഹസിച്ചതായും സിബി മാത്യൂസ് രേഖപ്പെടുത്തുന്നു. മതമൗലിക വാദികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അത്തരം കേസുകള്‍ അന്വേഷിക്കാനും പ്രത്യേക സംഘം രൂപീകരിക്കുന്നതിന് നല്‍കിയ ശുപാര്‍ശ ഡിജിപി അംഗീകരച്ചെങ്കിലും അട്ടിമറിക്കപ്പെട്ടെന്നും സിബി മാത്യൂസ് പറയുന്നു.
ഇത്തരത്തില്‍ നായനാരെ വരെ വധിക്കാന്‍ പദ്ധതിയിട്ടവരുമായി സിപിഎം പന്നീട് പലതവണ കൈകോര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും പിഡിപി നേതാവ് മദനിയുമൊന്നിച്ച് വേദി പങ്കിട്ടത് വിവാദമായിരുന്നു. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി ഈ ബന്ധത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍ സിപിഎം ഔദ്യോഗിക പക്ഷം ന്യായീകരിക്കുകയായിരുന്നു. പിന്നീട് പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്ന് പിഡിപി ബന്ധം പാര്‍ട്ടിക്ക് ദോഷം ചെയ്തെന്ന് വിലയിരുത്തിയിരുന്നു.
മുന്‍മുഖ്യമന്ത്രിയും സിപിഎം സൈദ്ധാന്തികനുമായിരുന്ന ഇഎംഎസ്, അബ്ദുള്‍ നാസര്‍ മദനിയെ ഗാന്ധിജിയോട് ഉപമിച്ചതും ഏറെ വിവാദമായിരുന്നു. 1993 ലെ ഒറ്റപ്പാലം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. മുസ്ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് സിപി എം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ തന്റെ പുസ്തകത്തില്‍ വരെ പരാമര്‍ശിച്ച മദനിയുടെയും പാര്‍ട്ടിയുടെയും പിന്തുണയില്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഗതികേടിലാണ് സിപിഎം.
















