വാഷിങ്ടണ്‍: ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസിന്റെയും ബ്രിട്ടന്റെയും സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ലക്ഷ്യം വച്ച് രണ്ട് ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. രണ്ടു മിസൈലുകളും അമേരിക്ക നശിപ്പിച്ചെങ്കിലും എങ്ങിനെയാണ് 4000 കിലോമീറ്റര്‍ വരെ അകലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ എത്തി എന്നതില്‍ ആശങ്ക. ഇറാന്‍ മിസൈലുകളുടെ പരമാവധി ദൂരപരിധി 2000 മുതല്‍ 2500 കിലോമീറ്റര്‍ വരെ എന്നാണ് ഇതുവരെ കരുതിയിരുന്നത്.
‘ഇറാന്റെ മിസൈലുകളുടെ ദൂരപരിധി ശത്രുക്കൾ സങ്കൽപ്പിച്ചതിലും അപ്പുറമാണെന്ന് കാണിക്കുന്ന സുപ്രധാന ചുവടുവയ്‌പ്പ്’ എന്നാണ് ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ടതിനെ ഇറാനിലെ വാർത്താ ഏജൻസിയായ മെഹ്ർ വിശേഷിപ്പിച്ചത്. 4000 കിലോമീറ്റർ അകലെയുള്ള ദ്വീപ് ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ ഇറാന് കഴിഞ്ഞത് യുഎസിനെയും യൂറോപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ എത്താൻ കഴിയുന്ന മിസൈൽ ദൂരപരിധി 2000 കിലോമീറ്ററാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ.
രാജ്യത്തിന്റെ മിസൈലുകൾക്ക് 2000 കിലോമീറ്റർ വരെ എത്താൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഡീഗോ ഗാർഷ്യ ഇറാനിൽ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയാണ്. അതായത് ടെഹ്‌റാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ പൊതുവായി അംഗീകരിക്കപ്പെട്ട ദൂരത്തിന്റെ ഇരട്ടിയാണിത്. ഇത് ഇറാന്റെ ഇനിയും പുറത്തു വിടാത്ത ചില മിസൈലുകളെയാണ് തുറന്നുകാട്ടുന്നുത്.
ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസിന്റെയും യുകെയുടെയും തന്ത്രപരമായ ആസൂത്രണത്തിന് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു യുഎസ് താവളവും പൂർണ്ണമായും എത്തിച്ചേരാനാകാത്തതല്ല എന്നതാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്‌ക്കുണ്ടായ തിരിച്ചടിയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയെ ഓർമ്മിപ്പിക്കുന്നത്.
ഖുറംശെഹര്‍ 4 ബാലിസ്റ്റിക് മിസൈലോ?
ഇറാന്റെ ഏറ്റവും പുതിയ ‘ഖോറംഷഹർ-4’ (Khorramshahr-4) എന്ന അത്യാധുനിക മിസൈലാണ് ഇതിന് പിന്നിലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ പാത മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ (MaRV) ഉള്ളതിനാൽ ഇതിനെ തകർക്കാൻ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പോലും ഏറെ പ്രയാസമാണ്. ഇതോടെ ലണ്ടനും പാരീസും ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ നഗരങ്ങളും ഇറാന്റെ മിസൈൽ പരിധിയിലാണെന്ന സത്യം ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
















