ഏറ്റുമാനൂര്‍: കേരളത്തില്‍ ജെന്‍സീ തലമുറയുടെ പ്രതിനിധിയായി മത്സരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി എന്‍ഡിഎയ്‌ക്ക് സ്വന്തം. ഏറ്റുമാനൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര‍്ത്ഥിയായി മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം. അധ്യാപിക, നര്‍ത്തിക, ചെറിയ സംരംഭക എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് ആതിര. എന്തായാലും ജെന്‍സീ തലമുറയുടെ പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കുക വഴി പുതിയ തലമുറയ്‌ക്ക് വലിയ ആവേശമായിരിക്കുകയാണ്.
മത്സരിക്കുന്ന വി.എന്‍.വാസവന്‍ എന്ന വലിയ നേതാവിനെതിരായണെങ്കിലും ആതിര പോരിന് തയ്യാറാണ്. പുതിയ തലമുറയുടെ പ്രതിനിധിയായ താന്‍ ജയിച്ചാല്‍ മണ്ഡലത്തിന് വേണ്ടി നിറയെ വികസനങ്ങള്‍ കൊണ്ടുവരുമെന്ന് ആതിര പറയുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാം കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അതിന് പരിശ്രമിക്കുമെന്നും ആതിര. ട്വന്‍റി ട്വന്‍റി കിഴക്കമ്പലത്ത് കൊണ്ടുവന്ന പരീക്ഷണം വന്‍വിജയമായിരുന്നുവെന്നും അതുപോലെ ഒരു കിഴക്കമ്പലം മോഡല്‍ ഏറ്റുമാനൂരില്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെന്നും ആതിര പറയുന്നു. വിലക്കുറവില്‍ അരിയും പച്ചക്കറികളും പലചരക്ക് സാധനങ്ങളും നല്‍കി സാധാരണക്കാര്‍ക്ക് വലിയ ആശ്രയമായിമാറിയ പരീക്ഷണമായിരുന്നു കിഴക്കമ്പലത്ത് നടന്നത്. മോഡേണ്‍ പ്രോബ്ലംസ് റിക്വയേഴ്സ് മോഡേണ്‍ സൊലൂഷന്‍സ് (ആധുനികമായ പ്രശ്നങ്ങള്‍ക്ക് ആധുനികമായ പരിഹാരമാണ് വേണ്ടത്) എന്നാണ് ആതിര പറയുന്നത്. നാട്ടകം സുരേഷ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
2021ല്‍ എന്‍ഡിഎയുടെ ടി.എന്‍.ഹരികുമാറിന് 13,746 വോട്ടുകളാണ് ലഭിച്ചത്. വി.എന്‍. വാസവന്‍ 58,289 വോട്ടുകള്‍ നേടിയപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ അഡ്വ. പ്രിന്‍സ് ലൂക്കോസ് നേടിയത് 43986 വോട്ടുകള്‍. അതിനാല‍് ജയം നേടണമെങ്കില്‍ ആതിരയ്‌ക്ക് ഏറെ അധ്വാനിക്കണം. അയ്‌മനം, ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂര്‍, തിരുവാര്‍പ്പ് എന്നിവയാണ് ഏറ്റുമാനൂരിലെ മണ്ഡലങ്ങള്‍. 2016ല്‍ ബിഡിജെഎസ് മത്സരിച്ചപ്പോള്‍ 27,540 വോട്ടുകള്‍ വരെ നേടിയിരുന്നു. അതാണ് 2021ല്‍ വെറും 13,746 ആയി കുറഞ്ഞത്.
















