ടെഹ്റാന്‍: ഇറാന്‍ യുദ്ധത്തില്‍ മോദി പുലര്‍ത്തുന്ന നയതന്ത്രത്തെ വാനോളം പുകഴ്‌ത്തി ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ ആത്മസംയമനം പാലിക്കുക എന്നാൽ കീഴടങ്ങുക എന്നല്ല അർത്ഥമെന്നും സ്വന്തം താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് അവ സംരക്ഷിക്കുക എന്നതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.
വാര്‍ത്താവിനിമയത്തിലും പബ്ലിക് ഇന്‍ഫര്‍മേഷനിലും ഐക്യരാഷ്‌ട്രസഭയില്‍ അണ്ടര്‍സെക്രട്ടറി ജനറല്‍ ആയിരുന്ന ശശി തരൂര്‍ തന്റെ സമ്പന്നമായ നയതന്ത്രപരിചയത്തിന്റെ അടിസ്ഥാനത്തില്‍ മോദിയുടെ നയതന്ത്രത്തെ അനുകൂലിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകരും അതിന് കയ്യടിക്കുകയാണ്. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന ‘ആത്മസംയമനം’ ബലഹീനതയല്ല, മറിച്ച് ഇന്ത്യയുടെ കരുത്താണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് തരൂരിന്റെ വാദം. ബിജെപി നേതാക്കള്‍ വരെ ശശി തരൂരിന്റെ ഈ ലേഖനവും വീഡിയോയും വ്യാപകമായി പങ്കുവെയ്‌ക്കുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മോദിയെ വിമര്‍ശിക്കുന്നതില്‍ യാതൊരു കഴമ്പുമില്ലെന്ന് ശശി തരൂരിന്റെ ലേഖനം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ വാദിക്കുന്നു.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തിയ ആക്രമണങ്ങളെ അപലപിക്കാതെ ഇന്ത്യ നിശബ്‍ദത പാലിച്ചിരുന്നു. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തുകയും ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ഇന്ത്യ സജീവമായ നയതന്ത്ര ഇടപെടലുകൾ നടത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചും ഇന്ത്യ ഓരോ ഘട്ടത്തിലും തങ്ങളുടെ സ്വാധീനം കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ ഈ സമീപനത്തെ ‘തന്ത്രപരമായ ജാഗ്രത’ എന്നാണ് തരൂർ വിശേഷിപ്പിച്ചത്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ കപ്പലും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഈ നയതന്ത്ര ബന്ധം സഹായിച്ചു. ഇത് ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
സമാധാനത്തിന് മുന്‍കയ്യെടുക്കാന്‍ മോദിയ്‌ക്ക് കഴിയുമെന്ന് തരൂര്‍
ലോകരാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായി മുൻകൈ എടുക്കാനും ഇരുപക്ഷത്തെയും ചർച്ചകളിലേക്ക് കൊണ്ടുവരാനും മോദിയ്‌ക്ക് സാധിക്കുമെന്ന് തരൂർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ നിശബ്‍ദത യുദ്ധത്തിനുള്ള പിന്തുണയല്ലെന്നും മറിച്ച് ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള വിവേകപൂർണ്ണമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ മോദി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയാണെന്നാണ് ശശി തരൂർ വാദിക്കുന്നത്.
















