ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചുകയറിയ ആളാണ് അഖിൽ മാരാർ. സംവിധാനം ചെയ്‌ത സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബിഗ് ബോസിൽ വിജയി ആയപ്പോൾ അദ്ദേഹത്തിന്റെ താരമൂല്യം ഒന്നുകൂടി ഉയർന്നു. അതിന് ശേഷം പൊതു ഇടങ്ങളിൽ സജീവമാവുകയും രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ അഖിൽ മാരാർ ഇടപെടുകയും നിരന്തരം അഭിപ്രായ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ഒടുവിൽ തിരഞ്ഞെടുപ്പ് കളത്തിലേക്ക് കൂടി അഖിൽ ഇറങ്ങിയിരിക്കുകയാണ്. തൃക്കാക്കരയിൽ എൻഡിഎയുടെ ഭാഗമായ ട്വന്റി-20യുടെ സ്ഥാനാർത്ഥിയയാണ് അഖിൽ മാരാർ മത്സരിക്കുന്നത്. തന്റെ രാഷ്‌ട്രീയ ഭാവിയെ കുറിച്ചും പഴയ കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഖിൽ മാരാർ. കൂടാതെ ദിലീപ് കേസുമായി ബന്ധപ്പെട്ടും സി4എൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ വെളിപ്പെടുത്തി.
വളരെ സജീവമായി രാഷ്‌ട്രീയത്തിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ. സിപിഎമ്മുകാരുടെ അടി കൊണ്ട് തലപൊട്ടി ചോര വന്നയാൾ. സ്വതന്ത്രനായി മത്സരിച്ച്, ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ മുന്നോട്ട് പോയ ആൾ. എന്റെ സത്യസന്ധത കൊണ്ട് കിട്ടിയ വോട്ട് ആയിരുന്നു അന്നത്തേത്. പിന്നീട് ഞാൻ സിനിമ എടുക്കുകയും അതിന് ശേഷം രാഷ്‌ട്രീയ നിരീക്ഷകനായി മാറുകയും ചെയ്‌തു. വിവിധ വിഷയങ്ങളിൽ സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിൽ 2016ലും 2024ലും എനിക്കെതിരെ കേസുണ്ട്. പിണറായിയെ തെമ്മാടിയെന്ന് വിളിച്ച ഏത് യൂത്ത് കോൺഗ്രസ് നേതാവുണ്ട്, ഒരു സിനിമാക്കാരൻ ആയിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ ചെയ്‌തികൾ ഒക്കെയും ചോദ്യം ചെയ്യുകയും അതിനെ കടന്നാക്രമിക്കുകയും ഒക്കെ ചെയ്‌ത ആളാണ് ഞാൻ. ഫെമിനിസം അറിയാത്ത ആളുകൾ അത് കൈകാര്യം ചെയ്യുമ്പോഴാണ് എതിർപ്പ്. ഞാൻ എന്നും സ്ത്രീകൾക്ക് ഒപ്പമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട സംഭവത്തിൽ മാത്രമാണ് ഞാൻ അനുകൂലിച്ചു എന്ന് ആളുകൾക്ക് ആക്ഷേപമുള്ളത്. അതിന്റെ കാരണം ദിലീപിനെതിരെ ആരും പരാതി പറയാത്തത് കൊണ്ടാണ്. ദിലീപിനെതിരെ ആ പെൺകുട്ടി പറഞ്ഞിട്ടില്ല, അങ്ങനെ പറഞ്ഞെങ്കിൽ 100 ശതമാനവും ഞാൻ അനുകൂലിച്ചേനെ.
ദിലീപിനെതിരെ പൾസർ സുനി എന്ന ക്രിമിനൽ പറഞ്ഞ മൊഴി മാത്രമാണ് ഉള്ളത്. അത് നടനെ കുടുക്കാൻ വേണ്ടി ഉള്ളതാവാനുള്ള സാധ്യതയുണ്ട്. പൾസർ സുനി അത് ചെയ്‌തിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. അയാൾക്ക് പരമാവധി ശിക്ഷ തന്നെ കൊടുക്കണം. ദിലീപ് പറഞ്ഞിട്ടാണ് പൾസർ സുനി അത് ചെയ്‌തത് എന്നതിന് നമുക്ക് തെളിവുകൾ വേണം. അത് നടന്നിട്ടില്ല എന്ന് കോടതിയിൽ തെളിഞ്ഞതാണ്, അതുകൊണ്ടാണ് വെറുതെ വിട്ടത്.
അല്ലാതെ ദിലീപിനെതിരെ ഏത് നടിയാണ് പറഞ്ഞിട്ടുള്ളത്, എന്നെ റേപ്പ് ചെയ്‌തെന്നോ ഉപദ്രവിച്ചെന്നോ. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോഴും അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നോ. ഞാൻ ഒരു സ്ത്രീകളെയും കുറ്റം പറഞ്ഞിട്ടില്ല. ഈ നാട്ടിലെ എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്ന ചില സ്ത്രീകൾക്ക് എതിരെ ഞാൻ പറഞ്ഞിട്ടുണ്ട്. അവരെയൊന്നും സ്ത്രീ എന്ന് പോലും വിളിക്കാൻ കഴിയില്ല. അത്രയും അർത്ഥങ്ങളുള്ള പദമാണ് അത്.
ഞാൻ കോൺഗ്രസിൽ ആയുന്നപ്പോഴും സംഘി എന്ന വിളി കേട്ടിരുന്നു. അതിന് കഴിഞ്ഞ മൂന്ന് നാല് വർഷമായി അതിന് കുറവുണ്ടായിട്ടില്ല. എന്താണ് അത് അർത്ഥമാക്കുന്നത് എന്ന് എനിക്കും അറിയില്ല. നാട്ടിൽ എവിടെ തെറ്റ് കണ്ടാലും അവിടെയൊക്കെ പോയി ഇടപെടുന്ന ഒരാളാണ് ഞാൻ. ഒരിക്കൽ നാട്ടിലെ ഗോഡൗണിൽ നിന്ന് അരി കടത്തിയത് പ്രശ്‌നമാക്കി. വണ്ടി പോലീസ് പിടിക്കുകയും അതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എന്നെ വിളിപ്പിച്ചു. അന്ന് എനിക്ക് ലഭിച്ചത് അഭിനന്ദനം ആയിരുന്നില്ല.
















