തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. കെപിസിസി നിർവാഹക സമിതി അംഗമായ ആർ.എസ് അരുൺരാജ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എസ് അനൂപ് എന്നിവരാണ് ഇന്ന് ബിജെപിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇരുവരെയും ഷോൾ അണിയിച്ച് സ്വീകരിച്ചു.
ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സിപി എമ്മിന് മറുപടി നൽകും. അപ്രതീക്ഷിതമായ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി. എസ് അനൂപ് യുഡി എഫ് സ്ഥാനാർത്ഥിയായി ചി റയിൻ കീഴിൽ നിന്നും മത്സരിച്ചിരുന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതിനാലാണ് അനൂപ് പാർട്ടി വിട്ടത്.
ചോര നീരാക്കി പ്രവർത്തിച്ച പ്രവർത്തകരെ കൈയൊഴിയുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിൻ്റേതെന്ന് പാർട്ടി വിട്ട ആർ.എസ് അരുൺ രാജ് പറഞ്ഞു. ഏകാധിപത്യ മനോഭാവത്തോടെ നിർദേശങ്ങൾ നൽകുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ മാറ്റി നിർത്തുന്ന നിലപാട് കോൺഗ്രസിൽ വർദ്ധിച്ചുവരുന്നെന്നും അരുൺ രാജ് പറഞ്ഞു.
അതേസമയം തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയൻ മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ സ്ഥാനാർത്ഥിയാക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ സിറ്റി പ്രസിഡൻ്റാണ് കരമന ജയൻ.
















