കോതമംഗലം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയ്‌ക്കിടയിൽ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേരെ ലോഡ്ജുമുറിയിൽനിന്ന് പിടികൂടി. പ്രതികളിൽനിന്ന് 37.229 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയിൽ ഒറ്റപ്ലായ്‌ക്കൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ അനന്തുപ്രസാദ് (24) എന്നിവരാണ് രാസലഹരിയുമായി പിടികൂടിയത്.ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ രാസലഹരി വിൽപ്പന നടത്തിവന്നിരുന്ന പ്രതികൾ ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിന് എത്തിയതാണ്. ബെംഗളൂരുവിൽനിന്ന് ബസിൽ എം.ഡി.എം.എ.യുമായി പെരുമ്പാവൂർ എത്തിയ റിസാന അനന്തുവിന്റെ ബൈക്കിൽ കോതമംഗലത്തേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെ ഇവരെ പിടിക്കാനായുള്ള ശ്രമം വിഫലമായി. പിന്നീട് കോഴിപ്പിള്ളിയിലെ ലോഡ്ജിൽനിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തത് രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
















