അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിക്കു നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടിട്ടും ആര്‍ക്കും പ്രതിഷേധമില്ല. അതേസമയം ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുമ്പോള്‍ ഇതല്ല അവസ്ഥ. ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തെയോ ഇസ്ലാമിക ഭീകരസംഘടനയെയോ എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുക പതിവാണ്. ഇസ്രയേല്‍ സേന പലസ്തീനിലെ ഹമാസ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അത് മാനവരാശിക്കുതന്നെ കളങ്കമായ വലിയ കൂട്ടക്കൊലയായി ചിത്രീകരിക്കും. എന്നാല്‍ ഇതേ ഹമാസ് ഇസ്രയേലില്‍ നടത്തുന്ന ആക്രമണത്തില്‍ നൂറുകണക്കിന് കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടാല്‍ പ്രശ്‌നമില്ല. ഹമാസ് ഭീകരരെ ഇസ്രയേല്‍ പിടിച്ചുകൊണ്ടുപോയാല്‍ അത് മനുഷ്യാവകാശ ലംഘനം! അവരെ ഉടനെ വിട്ടയക്കണം. ഹമാസ് ഭീകരര്‍ നൂറുകണക്കിന് ഇസ്രയേലികളെ പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കുകയും, വിലപേശി കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ അതില്‍ മനുഷ്യാവകാശ ലംഘനമില്ല. ഈ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഫ്ഗാനിലെ ആശുപത്രി ആക്രമിച്ച് പാകിസ്ഥാന്‍ നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയിട്ടും തുടരുന്ന നിശ്ശബ്ദത.
ഇസ്ലാമികമായ ഈ ഇരട്ടത്താപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്വന്തം നാടായ കശ്മീരില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും, ആയിരക്കണക്കിന് ഹിന്ദുക്കളെ ആട്ടിയോടിക്കുകയും ചെയ്താല്‍ പ്രശ്‌നമില്ല. നേരെമറിച്ച് യൂറോപ്പിലേക്ക് അനിയന്ത്രിതമായി തുടരുന്ന നിയമവിരുദ്ധമായ കുടിയേറ്റത്തിനെതിരെ ശബ്ദിക്കുകയോ നടപടിയെടുക്കുകയോ ചെയ്താല്‍ അത് ഇസ്ലാമോ ഫോബിയ ആകും. രാജ്യസുരക്ഷയ്‌ക്കുതന്നെ ഭീഷണിയായി പശ്ചിമ ബംഗാളിലും അസമിലും മറ്റും നിയമമവിരുദ്ധമായി കഴിയുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ നടപടികളെടുത്താല്‍ അത് ഹിന്ദുത്വ ഫാസിസം. അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് വാദിക്കുകയും, അവരെ വോട്ടര്‍മാരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഈ അവകാശം പക്ഷേ ഭാരതത്തിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശിലെ യഥാര്‍ത്ഥ പൗരന്മാരായ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും ബുദ്ധമതക്കാര്‍ക്കും ലഭിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഇവര്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. ഇതിനെതിരെ ശബ്ദിക്കാന്‍ ഭാരതത്തിലെ മതേതരവാദികളും മനുഷ്യാവകാശക്കാരും ന്യൂനപക്ഷ സംരക്ഷകരും തയ്യാറല്ല.
ഒരുകാലത്ത് ക്രൈസ്തവ രാജ്യമായിരുന്ന സിറിയ പിടിച്ചെടുത്ത ഇസ്ലാമിക ശക്തികള്‍ ലക്ഷക്കണക്കിന് ക്രൈസ്തവരെയാണ് കൂട്ടക്കൊല ചെയ്തത്. ഇതില്‍ മാനവികതാ വിരോധമോ മനുഷ്യാവകാശ ലംഘനമോ കാണാന്‍ കൂട്ടാക്കാത്തവര്‍ ഗാസയിലെ കൂട്ടക്കുരുതിയില്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കും. കൊലയാളികള്‍ ഇസ്ലാമിക രാജ്യങ്ങളോ ഇസ്ലാമിക ഭീകരരോ ആകുമ്പോള്‍ ഇരകള്‍ക്ക് മനുഷ്യാവകാശമില്ല. അവര്‍ കൊല ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. നൈജീരിയയിലെ ഇസ്ലാമിക ഭീകരരായ ബോക്കോ ഹറാം, വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ എത്ര നിരപരാധികളെയാണ് നിഷ്‌കരുണം കൊന്നൊടുക്കുന്നത്. ഇരകള്‍ ഇസ്ലാമിക വിശ്വാസികളാകുമ്പോള്‍ മാത്രമാണ് പ്രതിഷേധാര്‍ഹം. ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ഭാഗമായി അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിരപരാധികളായ ആയിരങ്ങള്‍ മരിച്ചപ്പോഴും ന്യായീകരിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നല്ലോ. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വയ്ദ ഭീകരന്‍ ബിന്‍ ലാദന്‍ ചിലര്‍ക്ക് വിമോചകനായി മാറി. ഇയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ദുഃഖം അടക്കാനായില്ല.
ഈ മാനസികാവസ്ഥയാണ് കശ്മീരിലെ പഹല്‍ഗാമില്‍ ഇസ്ലാമിക ഭീകരര്‍ ഹിന്ദുക്കളെ മതംനോക്കി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയപ്പോഴും ചിലര്‍ പുലര്‍ത്തിയ നിശ്ശബ്ദതയ്‌ക്ക് പിന്നില്‍. ഈ നീചകൃത്യത്തെ അപലപിക്കാന്‍ തയ്യാറാവാതിരുന്നവര്‍, ഭാരതം
കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പാകിസ്ഥാനെ ഇങ്ങനെ ആക്രമിക്കരുതെന്നും, സൗഹൃദം സ്ഥാപിക്കുകയാണ് വേണ്ടതെന്നും പറയാന്‍ കപട മതേതരവാദികള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടായില്ല. ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭീരതയെ ആത്മാര്‍ത്ഥമായി തള്ളിപ്പറയാന്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്നു പറയുന്നവര്‍ തയ്യാറായാല്‍ ഭീകരര്‍ ഒറ്റപ്പെടും. പക്ഷേ അങ്ങനെയൊന്ന് കാണുന്നില്ല. പകരം മതത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കിയ ബിന്‍ ലാദനെയും അഫ്‌സല്‍ ഗുരുവിനെയും അജ്മല്‍ കസബിനെയും വാഴ്‌ത്തുകയാണ്. തലതിരിഞ്ഞ ഈ മനോഭാവം അംഗീകരിക്കാനാവില്ല.
















