കാസർകോട്: കെ സുരേന്ദ്രനെ പോലുള്ള ബി.ജെ.പി. നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. അതുകൂടി ചിന്തിച്ച് വേണം ഇക്കുറി വേട്ട് ചെയ്യാനെന്നും സുരേഷ് ഗോപി പറഞ്ഞു. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് ബാങ്ക് റോഡിൽ ചുമരെഴുത്തിനുശേഷം സംസാരിക്കവെയാണ് കേന്ദ്രസഹമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മതത്തിലെ വിശ്വാസികളാണെങ്കിലും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം അവർക്കുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അദ്ദേഹം കുമ്പളയിൽ തുടക്കം കുറിച്ചു.
ബുധനാഴ്ച രാവിലെ എത്തിയ മന്ത്രി കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്തെ റോഡരികിൽ സ്ഥാനാർഥിക്കായി ചുമരെഴുതി. ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻറും സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, നേതാക്കളായ വിജയ റൈ, കെ. രവീന്ദ്രൻ, സുനിൽ അനന്തപുരം, സുധാകര കാമത്ത്, രമേശ് ഭട്ട് എന്നിവർ സംസാരിച്ചു.
















