കുമ്പള: കാസർകോട് കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പൊതുപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പകരക്കാരനായി പരീക്ഷയെഴുതിയ കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുക്താറിനെ (20) കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം നടന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയ്‌ക്കിടെയാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷാ ഹാളില്‍ സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ്. ബിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പരീക്ഷയെഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയുടെ അറിവോടെയും സഹകരണത്തോടെയുമാണ് ആള്‍മാറാട്ടം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആ വിദ്യാര്‍ത്ഥിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ആള്‍മാറാട്ടം, വ്യാജരേഖ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍. മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വിദ്യാര്‍ത്ഥിയുടെയും അറസ്റ്റിലായ യുവാവിന്റെയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഇത്തരം കേസുകളില്‍ കര്‍ശന അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
















