ന്യൂദൽഹി: രാജ്യത്ത് എൽപിജി വിതരണ ക്ഷാമം രൂക്ഷമായിരിക്കെ ഏകദേശം 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി മറ്റൊരു ഇന്ത്യൻ എണ്ണ കപ്പൽ ബുധനാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള യാത്ര പൂർത്തിയാക്കി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി. യുഎഇയിലെ തുറമുഖത്തിന്റെ എണ്ണ ടെർമിനൽ ആക്രമിക്കപ്പെട്ടതിന്റെ ഒരു ദിവസത്തിന് ശേഷം ഞായറാഴ്ച രാവിലെ എണ്ണ ടാങ്കർ ഫുജൈറ തുറമുഖം വിട്ടിരുന്നു.
മാർച്ച് 14 ന് ഇറാന്റെ ആക്രമണം നടന്നപ്പോൾ ഫുജൈറയിലെ സിംഗിൾ പോയിന്റ് മൂറിംഗിൽ എണ്ണ ടാങ്കർ ക്രൂഡ് ഓയിൽ കയറ്റുകയായിരുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. “2026 മാർച്ച് 14 ന്, ഇന്ത്യൻ പതാകയുള്ള കപ്പലായ ജഗ് ലാഡ്കി ഫുജൈറ സിംഗിൾ പോയിന്റ് മൂറിംഗിൽ അസംസ്കൃത എണ്ണ കയറ്റുന്നതിനിടെ, ഫുജൈറ എണ്ണ ടെർമിനൽ ആക്രമിക്കപ്പെട്ടു. ഏകദേശം 80,800 ടൺ അസംസ്കൃത എണ്ണയുമായി കപ്പൽ ഞായറാഴ്ച ഇന്ത്യൻ സമയം 10.30 ന് ഫുജൈറയിൽ നിന്ന് സുരക്ഷിതമായി യാത്ര തിരിച്ചു, ഇന്ത്യയിലേക്ക് പുറപ്പെട്ടു,”- ഉദ്ദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം നേരത്തെ ഇന്ത്യയുടെ രണ്ട് എൽപിജി കാരിയറുകളായ ശിവാലിക് , നന്ദാദേവി കപ്പലുകൾ 92,712 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയിരുന്നു.
ഇന്ത്യ ക്രൂഡ് ഓയിലിന്റെ 88 ശതമാനവും പ്രകൃതിവാതകത്തിന്റെ 50 ശതമാനവും എൽപിജി ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നു. യുദ്ധം ആരഭിച്ച ഫെബ്രുവരി 28 ന് മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ പകുതിയിലധികവും, ഗ്യാസിന്റെ ഏകദേശം 30 ശതമാനവും എൽപിജി ഇറക്കുമതിയുടെ 85-90 ശതമാനവും സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നാണ് വന്നിരുന്നത്.
















