സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയുള്ളതാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്ത് നികുതിപ്പണം ഉപയോഗിച്ച് പച്ചനുണകള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ വകുപ്പിനു കീഴില്‍ നടന്നിട്ടുള്ളത്. സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനു പകരം അവരെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയായിരുന്നു. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ജനവിരുദ്ധ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മാതൃകാ ഭരണാധികാരിയാണെന്നും, ഇടതു മുന്നണിയുടെ ഭരണത്തില്‍ പുരോഗതിയുടെയും ക്ഷേമത്തിന്റെയും പരമാവധിയില്‍ എത്തി നില്‍ക്കുകയാണെന്നും യാതൊരു ലജ്ജയുമില്ലാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നും, ഭരിക്കുന്നത് ഇടതുപക്ഷമായതിനാല്‍ അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാതെ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്നും, എന്നിട്ടും ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നുമുള്ള നുണപ്രചാരണമാണ് ഇടതടവില്ലാതെ നടക്കുന്നത്. ഒരു നുണ പൊളിയാന്‍ കുറച്ച് സമയമെടുക്കും. അതിനിടെ മറ്റൊരു നുണ അവതരിപ്പിക്കും. യുക്തിഭദ്രമായി നുണ പറഞ്ഞു ശീലിച്ചിട്ടുള്ള ഇടതു പാര്‍ട്ടി നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി വരുന്ന ഈ നുണകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ജനങ്ങളില്‍ ഒരു വിഭാഗം ഇത് സത്യമാണെന്ന് കരുതുകയും ചെയ്യുന്നു.
പിണറായി സര്‍ക്കാര്‍ ആസൂത്രിതമായി പ്രചരിപ്പിച്ച ഒരു നുണകൂടി ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നു. ചൂരല്‍മലയില്‍ പ്രകൃതി ദുരന്തത്തിന് ഇരയായവര്‍ക്കു വേണ്ടിയുള്ള വയനാട് ടൗണ്‍ഷിപ്പ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ പണം കൊണ്ട് നിര്‍മിച്ചതാണെന്നും, പ്രധാനമന്ത്രി മോദി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചത് വെറും നാടകമാണെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ അവകാശപ്പെട്ടിരുന്നു. ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ നടന്‍ മമ്മൂട്ടിക്കൊപ്പം നടന്ന് സിപിഎമ്മുകാര്‍ രാഷ്‌ട്രീയ മുതലെടുപ്പിനു ശ്രമിച്ചതും, ഇതില്‍ മമ്മൂട്ടി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതും വിവാദമായല്ലോ. ഈ സമയത്തും വയനാട് ടൗണ്‍ഷിപ്പ് തങ്ങളുടെ പദ്ധതിയാണെന്ന് സിപിഎമ്മും പിണറായി സര്‍ക്കാരും അവകാശവാദം ഉന്നയിച്ചിരുന്നു. ഈ കള്ളപ്രചാരണവും പൊളിഞ്ഞിരിക്കുന്നു. പ്രത്യേക സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 500 കോടിയിലേറെ രൂപയാണ് വയനാട് ടൗണ്‍ഷിപ്പിന് ചെലവഴിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രേഖാമൂലം ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ പിണറായി സര്‍ക്കാരിന്റെ ഒരു നുണകൂടിയാണ് പൊളിഞ്ഞത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും എന്താണ് പറയാനുള്ളത്? ഇവര്‍ മറ്റൊരു നുണ പ്രചരിപ്പിക്കാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നുണകളുടെ ഒരു പരമ്പര തന്നെ സര്‍ക്കാര്‍ ചെലവില്‍ പിണറായി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിന്റെ ആരോഗ്യരംഗം അമേരിക്കയെക്കാള്‍ മികച്ചതാണെന്നും, പവര്‍കട്ട് ഇല്ലാത്ത പത്തുവര്‍ഷമാണ് കടന്നുപോയതെന്നും മറ്റുമുള്ള പൊള്ളയായ അവകാശവാദങ്ങള്‍ ഇതില്‍പ്പെടുന്നു. വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഭരണത്തിന്‍ കീഴില്‍ ആരോഗ്യ മേഖല തകര്‍ന്നടിഞ്ഞതിന്റെ ദൃഷ്ടാന്തം നിരവധിയാണ്. ആരോഗ്യ മേഖല ഇത്ര മികച്ചതാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്‌ക്ക് പോയതും, മുഖ്യമന്ത്രി സര്‍ക്കാര്‍ ആശുപത്രികളെ ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതും എന്തിനാണെന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. ചോദ്യങ്ങളൊന്നും വേണ്ട, ഉത്തരങ്ങള്‍ കേട്ടാല്‍ മതിയെന്നാണല്ലോ സര്‍ക്കാരിന്റെ നയം.
പവര്‍കട്ട് ഇല്ലെന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു പ്രചാരണം. എന്നാല്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യത്താല്‍ പുറത്തുനിന്ന് വരുന്നതാണെന്ന കാര്യം പറയുന്നില്ല. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്നതായിട്ടും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുതി നിരക്ക് വളരെ കൂടുതലുമാണ്. വിലക്കയറ്റം ഉണ്ടാവില്ല എന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍. ലൈഫ് മിഷന്‍ പോലെ കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുകയും, കേന്ദ്ര ഫണ്ട് വക മാറ്റുകയുമാണ് പിണറായി സര്‍ക്കാരിന്റെ രീതി. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, ജിഹാദികളെ പ്രീണിപ്പിക്കാനും കേന്ദ്രവിരോധം കുത്തിപ്പൊക്കുന്നു. ഇടതു മുന്നണി സര്‍ക്കാരിന്റെ നുണപ്രചാരണത്തിനപ്പുറം കേരളത്തിനുവേണ്ടി മോദി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വോട്ടര്‍മാര്‍ക്ക് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമ്പോള്‍ അവര്‍ ഇക്കാര്യം വിസ്മരിക്കില്ല.
















