വാരണസി; ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ച് എല്ലും അവശിഷ്ടങ്ങളും പുണ്യനദിയിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ പതിനാലുപേർ അറസ്റ്റിൽ. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇഫ്താർ വിരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.ഗംഗയിൽ മാലിന്യം നിക്ഷേപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജയ്സ്വാൾ ആരോപിച്ചു. യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആരാധനാലയം മലിനമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ, പൊതു ശല്യം, തുടങ്ങിയ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ജല മലിനീകരണം നിയന്ത്രണ നിയമവും കേസിൽ ചുമത്തിയിട്ടുണ്ട്. പ്രചരിച്ച വിഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.
















