World

‘ഇസ്ലാമിക വിപ്ലവത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു’; ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരീജാനി കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് ഇറാൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരീജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണവുമായി ആദ്യമായി പ്രതീകരിച്ച് ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് മെഹ്ർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി പ്രവർത്തിച്ച ലാരിജാനി “രക്തസാക്ഷിത്വം വരിച്ചുവെന്ന്” അധികൃതർ അറിയിച്ചു എന്നാണ് റിപ്പോർട്ട്.

ഇതിനൊപ്പം, ബാസിജ് അർധസൈനിക വിഭാഗത്തിന്റെ കമാൻഡറായ ഗുലാം റിസ സുലൈമാനി(62)യും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. സുലൈമാനിയുടെ മരണം ഇറാൻ സൈന്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു.ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചു. എന്നാൽ ആർക്കും ജീവഹാനിയോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ പബ്ലിക് ഡിപ്ലോമസി ആൻഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ സെന്റർ അപലപിക്കുകയും ചെയ്തു.

ഇറാന്റെ ആദ്യ ആണവ നിലയമായ ബുഷെഹർ 2011ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ബോംബിങ് തുടരുകയാണ്.സംഘർഷം പരിഹാരിക്കാനുള്ള സാധ്യത മങ്ങുമ്പോൾ, മൂന്നാഴ്ചയിലെത്തിയ യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 1444 പേർ കൊല്ലപ്പെട്ടു. 15 യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമനി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലേക്ക് ഇറാനെതിരെ സൈന്യത്തെ അയയ്‌ക്കാൻ താൽപര്യമില്ലെന്നും നയതന്ത്ര പരിഹാരമാണു തേടുന്നതെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായ കാളസും വ്യക്തമാക്കി.

 

 

 

Recent Posts