ആലപ്പുഴ: എസ്‌ഐആര്‍ നടപ്പാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതോടെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത് ഇടതുവലതു മുന്നണികളെ ആശങ്കയിലാക്കി. മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ വലിയ കുറവാണ് വോട്ടര്‍മാരുടെ എണ്ണത്തിലുള്ളത്. അതിനാല്‍ വിജയസാദ്ധ്യതകള്‍ മുന്‍ തെരഞ്ഞെടുപ്പിലെ ഫലം അനുസരിച്ച് വിശകലനം ചെയ്യാനാകാത്ത സ്ഥിതിവിശേഷമാണ്.
കഴിഞ്ഞ നിയമസഭാ,ലോക്‌സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയേക്കാള്‍ കുറവാണ് ഉത്തവണത്തെ വോട്ടര്‍മാരുടെ എണ്ണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17. 82 ലക്ഷമായിരുന്നു ആലപ്പുഴ ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17. 53 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് 18.02 ലക്ഷമായി ഉയര്‍ന്നു. തീവ്രവോട്ടര്‍മാരുടെ കുറവ് എങ്ങിനെ സ്വാധീനിക്കുമെന്ന് മുന്നണികകളെ ആശങ്കയിലാക്കുന്നു.
വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് ശേഷം ഇത്തവണത്തെ അന്തിമവോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 16.79 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ കുറവാണ് ഇത്തവണയുള്ളത്.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് അവസരം നല്‍കിയിട്ടും ഇരുപത്തിയയ്യായിരത്തില്‍ താഴെ പേര്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ഉള്ളത്. ഇനി വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം ഉള്ളതില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകില്ല.
നിയോജക മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ രണ്ടു ലക്ഷത്തിന് മുകളില്‍ വോട്ടര്‍മാരുണ്ടായിരുന്ന ആറു നിയോജക മണ്ഡലങ്ങളില്‍ എസ്‌ഐആറിന് ശേഷം കരടുവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം അതില്‍ നിന്ന് കുറഞ്ഞിരുന്നു. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലാണ് വോട്ടര്‍മാര്‍ രണ്ടുലക്ഷത്തില്‍ നിന്ന് താഴെ പോയത്. അന്തിമ മോട്ടര്‍പട്ടികയില്‍ ചേര്‍ത്തല, കായംകുളം മണഅഡലങ്ങളില്‍ രണ്ടു ലക്ഷ്തതിന് മുകളിലെത്തി. യുവ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
















