തിരുവനന്തപുരം: പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും കുലുക്കം സംഭവിക്കുമെന്നും ജി. സുധാകരൻ കേരളത്തിലെ ഒട്ടേറെ കമ്മ്യൂണിസ്റ്റ് പാർട്ടി വീടുകളെ സ്വാധീനിക്കാമെന്നും ജോൺ ബ്രിട്ടാസ് ചാരനാണെന്നും വിലയിരുത്തി ദേശാഭിമാനി മുൻ രാഷ്‌ട്രീയ കാര്യ ലേഖകൻ ജി.ശക്തിധരൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന് സംഭവിക്കുന്ന ദുരന്തത്തെ വിശകലനം ചെയ്ത് ശക്തിധരൻ ഫേസ്ബുക്കിൽ എഴുതുന്നു…
“ധർമ്മടം പോലും
കുലുങ്ങിക്കൂടെന്നില്ല.!
ആലപ്പുഴയിൽ ആളി കത്തുന്ന തീ അണയ്‌ക്കാൻ ഏതാനും മിനിട്ട് മതി. പക്ഷെ ‘അവതാരങ്ങൾ’ മുഖ്യമന്ത്രിയെ അതിന് അനുവദിക്കില്ല. ഏഴകൾക്ക് വേണ്ടി നിലകൊള്ളുന്ന ചെങ്കൊടി പശ്ചിമ ബംഗാളിലും ക്രംലിനിലും സംഭവിച്ചത് പോലെ ഈ മണ്ണിൽ നിന്നും എത്രയും വേഗം, പിഴുതെറിയണമെന്നാണ് മാഫിയകൾ ആഗ്രഹിക്കുന്നത്. പുന്നപ്ര വയലാറിന്റെ രണഭൂമിയിലും കടന്നുകയറി ആധിപത്യം ഉറപ്പിച്ചു കളയാം എന്ന ഹുങ്കിലാണ് കാളികൂളിസംഘം. പക്ഷേ ജി സുധാ കരനെപ്പോലെ ലക്ഷണമൊത്ത ഒരു പോരാളിക്ക് ഇതൊന്നും നി സംഗമായി നോക്കിയിരിക്കാനാകില്ല.അത് നിർമ്മിച്ചിരിക്കുന്ന മൂശ മറ്റൊന്നാണ്. വി ശിവൻകുട്ടിയല്ല. ജി സുധാകരൻ.
അതുകൊണ്ടാവണം ഇ പി ജയരാജൻ മന്ത്രി ശിവൻ കുട്ടിയുടെ അധിക്ഷേപത്തെ പച്ചയ്‌ക്ക് തള്ളിപ്പറഞ്ഞത്. പാർട്ടിക്ക് മുകളിലാണെന്ന് കരുതുന്നവരെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ശിവൻകുട്ടിക്കു എന്താ അവകാശം?. ആരാ ശിവൻകുട്ടി? നിഷകളങ്കരായ കുറച്ചു ചുമട്ടു തൊഴിലാളികളെ വാടകയ്‌ക്ക് തല്ലാൻ കിട്ടും എന്ന ഹുങ്കിൽ അല്ലേ ഈ ഭീഷണിയെല്ലാം. തലമറന്ന് എണ്ണ തേക്കരുത് ശിവൻകുട്ടി. അങ്ങ് വെറും ഒട്ടിപ്പാണ്.വെറും പുറം പൂച്ചാണ്. മുഖ്യമന്ത്രിയുടെ മരുമകന് പഠിക്കുകയാണ് അങ്ങ്. ഏത് നിമിഷവും ഒട്ടിപ്പ് ഇളകും.
ഒരു ജി സുധാകരൻ കമ്മ്യൂണിസ്റ്റ് കുടുമ്പങ്ങളിൽ നിന്ന് കൊണ്ടുപോകുന്ന വോട്ട് എത്രയാവും!പയ്യന്നൂരിൽ നിന്ന് വി കുഞ്ഞ്കൃഷ്ണൻ റാഞ്ചുന്ന വോട്ട് എത്രയാണ്? പരസ്യമായി സിപിഎമ്മിന്റെ 500 തട്ടകങ്ങൾ എങ്കിലും സംസ്ഥാന സെക്രട്ടറിയുടെ സ്വയംകൃതാന്നർഥം കൊണ്ട് ഉലഞ്ഞിരിക്കുകയാണ്. അതല്ലേ അമേരിക്കൻ ചാരസംഘടനയ്‌ക്ക് ജോൺ ബ്രിട്ടാസ് നല്കിയ ദീർഘ അഭിമുഖത്തിൽ അച്യുതാനന്ദൻ മന്ത്രിസഭയെ പാർട്ടി കത്തിച്ച് കളയുമെന്ന് പ്രഖ്യാപ്പിച്ചത്. ബദൽ മന്ത്രിസഭ ഉടൻ ഉദിച്ചുയരുമെന്നും ബ്രിട്ടാസ് വീമ്പടിച്ചിരുന്നു. അത് തന്നെ സംഭവിച്ചു!. വി എസ് മന്ത്രിസഭ ചീട്ടു കൊട്ടാരം പോലെ തകർന്നു.
ജനപ്രിയനായ വിഎസിനെ ചൂണ്ടിക്കാട്ടി വോട്ടു പിടിച്ചിട്ട് പിൻവാതിലിലൂടെ പിണറായി വിജയനെ സിംഹാസനത്തിൽ എത്തിച്ചു. മാത്രമോ പെറ്റിട്ട കാലം മുതൽ ഒരു വിപ്ലവകാരിയായിരുന്ന ജി സുധാകരന് അമ്പത്തിയഞ്ചാം വയസിൽ കിട്ടിയ മന്ത്രിസ്ഥാനത്തെ നിഷ് പ്രഭം ആക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ രണ്ടാം കെട്ടിന് കണ്ട് വെച്ചിരുന്നവന്റെ മന്ത്രിപദവി. അതും മറ്റാർക്കും ഇല്ലാത്തവിധം പ്രധാന വകുപ്പുകൾ എല്ലാം കുത്തിനിറച്ചതും. ബന്ധു സഹസ്ര കോടീശ്വരൻ ആകുമ്പോൾ അമ്പര ചുംബികൾക്ക് എന്ത് പഞ്ഞം?
പാർട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും ജോൺ ബ്രിട്ടാസ് എന്ന ഈ ഒറ്റുകാരനെതിരെ ഒരു നടപടിയും പാർട്ടി എടുത്തില്ല. ഇപ്പോൾ ജി സുധാകരനെതിരെ ചന്ദ്രഹാസമിളക്കുന്ന പാർട്ടി ഈ ചാരനെതിരെ എന്ത് നടപടി എടുത്തു?
ഈ അപചയങ്ങൾ കൊണ്ടൊന്നും ജനം കുലുങ്ങില്ല എന്നത് മറ്റൊരു ദുര്യോഗം. ഇപ്പോൾ ജനത്തിന് ഒരു താരത്തെ കൊണ്ട് കാണിച്ചാൽ മതി. അപ്പോൾ വീഴും! അല്ലെങ്കിൽ ഒരു കിറ്റ്! നാവോഥാന നായകർ കെട്ടിപ്പടുത്ത കേരളം ആവിയായി പോയി!മുഖ്യമന്ത്രിക്ക് താരങ്ങളുമായുള്ള ബന്ധമാണ് ഇപ്പോൾ ജനങ്ങളെ സ്വാധീനിക്കാനുള്ള തുറുപ്പ് ചീട്ട്,ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്?.എന്താ ഇവരൊക്കെ കൽപ്പാന്ത കാലം ജീവിക്കുന്നവർ ആണോ? .
പക്ഷേ അടപടലം ഇതെല്ലാം മാറാൻ പോകുകയാണ്. ഇങ്ങിനെ പോയാൽ ധർമ്മടം പോലും കുലുങ്ങിക്കൂടെന്നില്ല.”
















