ന്യൂദൽഹി: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സ്ഥിതിഗതികൾക്കിടയിൽ രാജ്യത്ത് അസംസ്കൃത എണ്ണ, പെട്രോൾ, ഡീസൽ എന്നിവയുടെ ക്ഷാമമില്ലെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. എൽപിജി സിലിണ്ടറുകളുടെ സ്ഥിതി ആശങ്കാജനകമാണ് എന്നാൽ രാജ്യത്തെ ഒരു എൽപിജി വിതരണക്കാരനും സിലിണ്ടറുകൾ തീർന്നിട്ടില്ല. ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് പൂർണ്ണമായ വിതരണം ലഭിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.
ആവശ്യത്തിന് അസംസ്കൃത എണ്ണയുടെ വിതരണമുണ്ടെന്നും റിഫൈനറി 100% ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എണ്ണ, വാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാർത്താ വിതരണ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സമ്മേളനത്തിൽ, എണ്ണ, വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. മുൻഗണനാടിസ്ഥാനത്തിൽ വാണിജ്യ എൽപിജി സംസ്ഥാനങ്ങളും അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അതേ സമയം തന്നെ പേർഷ്യൻ ഗൾഫിൽ നിന്ന് എൽപിജിയുമായി കടന്നുവന്ന രണ്ട് കപ്പലുകളിൽ ഒന്നായ ശിവാലിക് തിങ്കളാഴ്ച വൈകുന്നേരം മുണ്ട്ര തുറമുഖത്ത് എത്തിയതായി സർക്കാർ അറിയിച്ചു. രണ്ടാമത്തെ കപ്പലായ നന്ദാദേവി ചൊവ്വാഴ്ച കണ്ട്‌ല തുറമുഖത്ത് എത്തും. രണ്ട് കപ്പലുകളിലും കൂടി ആകെ 92,712 ടൺ എൽപിജിയാണ് ഉള്ളത്.
എന്നാൽ ഹോർമുസ് കടലിടുക്കിന്റെ മറുവശത്ത് നിലവിൽ 22 ഇന്ത്യൻ കപ്പലുകളുണ്ട്, അതിലുള്ള 611 പേരും സുരക്ഷിതരാണ്. ഏകദേശം 81,000 ടൺ അസംസ്കൃത എണ്ണ വഹിക്കുന്ന ഇന്ത്യൻ കപ്പലായ ജാഗ് ലാഡ്കി ചൊവ്വാഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം തന്നെ കര അതിർത്തി വഴി ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും 640 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















