കണ്ണൂര്‍: കണ്ണൂരില്‍ ഇക്കുറി പോരാട്ടം കനക്കും. ഇടതും വലതും മാത്രം ജയിച്ചുവന്ന കണ്ണൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കുറി ത്രികോണ പോരാട്ടത്തിനുളള വേദിയൊരുക്കുകയാണ് എന്‍ഡിഎ മുന്നണി. മാസങ്ങള്‍ക്ക് മുമ്പെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തിയ എന്‍ഡിഎ ഇക്കുറി ജില്ലയില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും ഇടതു മുന്നണിയുടെ കൈവശമുള്ള ജില്ലയില്‍, ആറ് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുവരുന്നവയാണ്. ബിജെപി, സിപിഎം, കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികളുടെ സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രധാന നേതാക്കളുടെ നാടായ കണ്ണൂരില്‍ ഇക്കുറി നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടങ്ങള്‍ ഇടതും വലതും നടത്തുമ്പോള്‍ തങ്ങളുടെ സ്വാധീനം കണ്ണൂരിലുറപ്പാക്കാനുളള പ്രവര്‍ത്തനത്തിലാണ് എന്‍ഡിഎ.
ആശങ്കയോടെ ഇടതും വലതും
തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, കല്യാശ്ശേരി, ധര്‍മടം എന്നീ മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്കുണ്ടായ വലിയ വോട്ട് വര്‍ദ്ധന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ ഏകപക്ഷീയമായ വിജയത്തിന് തിരിച്ചടിയാവും. മാത്രമല്ല തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഎമ്മിനകത്തുണ്ടായ ഭിന്നതകളും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാവുമെന്ന് രാഷ്‌ട്രീയ നിരീക്ഷകരും കണക്കുകൂട്ടൂന്നു. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അതൃപതി ഇപ്പോഴും പുകയുകയാണ്.
സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍, പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇപ്പോഴും ചൂടേറിയ തിരഞ്ഞെടുപ്പ് വിഷയമാണ്. മധുസൂദനന് ഒരിക്കല്‍ കൂടി അവസരം നല്‍കിയതില്‍ കടുത്ത അമര്‍ഷത്തിലാണ് പയ്യന്നൂരിലെ സിപിഎം അണികളും ഒരു വിഭാഗം നേതാക്കളും.
തലശ്ശേരിയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയെന്ന പേരില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് സീറ്റ് നല്‍കാഞ്ഞതും പകരം ഫസല്‍വധക്കേസില്‍ കുറ്റാരോപിതനായിരുന്ന കാരായി രാജനെ മത്സരിപ്പിക്കാനുളള തീരുമാനത്തിലും തലശ്ശേരിയിലും സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത നിലസനില്‍ക്കുന്നുണ്ട്. ഷംസീറിനെ തഴഞ്ഞതും കാരായിക്ക് സീറ്റ് കൊടുത്തതും ന്യൂനപക്ഷത്തെ പാര്‍ട്ടിയില്‍ നിന്നകറ്റുമെന്ന ആശങ്ക എല്‍ഡിഎഫ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം – 60,963 വോട്ട് പിറന്ന മട്ടന്നൂരിലേയും 50,123 വോട്ടു നേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭൂരിപക്ഷ ഇക്കുറി കുറഞ്ഞാല്‍ എല്‍ഡിഫിന് വലിയ തിരിച്ചടിയാവും.
യുഡിഎഫ് ആകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച കണ്ണൂര്‍, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയതിനാല്‍ ഇക്കുറി ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്. കണ്ണൂരില്‍ 10,459 വോട്ടിന്റെ ലീഡും അഴീക്കോട് 2,489 വോട്ടിന്റെ ലീഡും യുഡിഎഫിന് ഉണ്ടായിരുന്നു. അതേസമയം കണ്ണൂരില്‍ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും കൂത്തുപറമ്പ്, മട്ടന്നൂര്‍, തളിപ്പറമ്പ് ഉള്‍പ്പെടെയുളള ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നതും യുഡിഎഫിന് തിരിച്ചടിയാവുകയാണ്. ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകള്‍ നിലനിര്‍ത്താമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകള്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.
പ്രതീക്ഷയോടെ എന്‍ഡിഎ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച ബിജെപി നയിക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ഏറെ മുന്നേറി കഴിഞ്ഞു. ഇതിനാല്‍ തന്നെ നേതൃത്വവും അണികളും തെരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയിലാണ്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാവുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാകും. മിക്ക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നു കഴിഞ്ഞു. കൂടാതെ ഒന്നാം ഘട്ട വാര്‍ഡ്തല കുടുംബ യോഗങ്ങളും ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
‘മാറാത്തതിനി മാറു’മെന്ന മുദ്രാവാക്യവുമായി വികസിത കേരളത്തിനായി കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി നടത്തുന്ന പ്രചാരണം ഇക്കുറി ലക്ഷ്യം കാണുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ മുന്നണി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വര്‍ദ്ധിച്ച സ്വീകാര്യതയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും എന്‍ഡിഎ നേതൃത്വം കരുതുന്നു. മാത്രമല്ല ഇടത്-വലത് മുന്നണികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതകളും എന്‍ഡിഎയ്‌ക്ക് അനുകൂല സാഹചര്യം ജില്ലയിലുണ്ടാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം.
ഒന്‍പത് മണ്ഡലങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിന്റെ കൈകളില്‍ ഭദ്രമായിരുന്നുവെങ്കിലും ലോക്സഭ, തദ്ദേശ ഫലങ്ങള്‍ ജില്ലയില്‍ ഇടതുപക്ഷത്തിന്റെ വോട്ടബാങ്കിലുണ്ടായ വിളളല്‍ ഇക്കുറി ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം മാറുന്നതിന് വഴിയൊരുക്കുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.
















