പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതാല്‍പ്പര്യം വിസ്മരിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ ഹീനശ്രമങ്ങള്‍ നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം വിലപ്പോവില്ല. ഇസ്ലാമിക രാജ്യമായ ഇറാനെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമിച്ചതിന് ഉത്തരവാദി പ്രധാനമന്ത്രി മോദിയാണെന്ന മട്ടിലാണ് കോണ്‍ഗ്രസും മറ്റും തുടക്കത്തില്‍ കുപ്രചാരണം നടത്തിയത്. യുദ്ധത്തിന് മുന്‍പ് മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതിന്റെ പേരിലാണ് പ്രതിപക്ഷം ദുരുപദിഷ്ഠമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അമേരിക്ക ഇറാന്‍ ഭരണാധികാരി ഖമേനിയെ വധിക്കുന്നതിനു മുന്‍പ് മോദി പടക്കപ്പലുകള്‍ അയച്ച് രക്ഷപ്പെടുത്തി കൊണ്ടുവരണമായിരുന്നു എന്നൊക്കെയുള്ള തെറ്റിദ്ധാരണകളാണ് ചില പ്രതിപക്ഷ നേതാക്കളും ജിഹാദികളും സൃഷ്ടിക്കാന്‍ ശ്രമിച്ചത്. യുദ്ധം നയതന്ത്രമാര്‍ഗത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്. ഇതിനായി ചില ഇടപെടലുകളും നടത്തുകയുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് ഇറാനും ഭാരതവും തമ്മിലുള്ള ബന്ധം വഷളാക്കാനും, ഇന്ധനത്തിനും മറ്റും ഇറാനെ ആശ്രയിക്കുന്ന നമ്മുടെ രാജ്യത്ത് ഒരു ഊര്‍ജ പ്രതിസന്ധി ഉണ്ടായിക്കാണാനുമാണ് പ്രതിപക്ഷം ആഗ്രഹിച്ചത്.
ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ അതുവഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. സ്വാഭാവികമായും പാചകവാതക സിലിണ്ടറുകളുടെ കപ്പല്‍ ഭാരതത്തിലെത്തിയില്ല. ഒട്ടും വൈകാതെ ഇറാനുമായി ചര്‍ച്ചനടത്തിയ മോദി സര്‍ക്കാര്‍ എല്‍പിജി കപ്പലുകള്‍ക്ക് യാത്രാനുമതി വാങ്ങി. എല്‍പിജിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സിലിണ്ടറുകള്‍ പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയില്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ പദ്ധതിയിട്ടവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുകയും ചെയ്തു. എന്നാല്‍ താല്‍ക്കാലിക സിലിണ്ടര്‍ ക്ഷാമത്തെ വന്‍ ഊര്‍ജ പ്രതിസന്ധിയായി ചിത്രീകരിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് പ്രതിപക്ഷം ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണം പുനരാരംഭിച്ചു. ആറ് എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കുവഴി ഭാരതത്തിലെത്തി. ഒരെണ്ണം യാത്രാ മധ്യത്തിലുമാണ്. ഇതോടെ നോട്ടു നിരോധന കാലത്തേതുപോലെ ജനങ്ങളില്‍ അസ്വസ്ഥത കുത്തിപ്പൊക്കാനു
ള്ള പ്രതിപക്ഷ തന്ത്രം പൊളിഞ്ഞിരിക്കുന്നു. ഇക്കൂട്ടരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
ജ്ഞാനപീഠത്തില്‍ വൈരമുത്തം
ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം തമിഴ് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ആര്‍. വൈരമുത്തുവിന് ലഭിക്കുമ്പോള്‍ അത് തമിഴ് ഭാഷയ്‌ക്കുള്ള അര്‍ഹമായ ആദരവുകൂടിയാണ്. തമിഴ് ഏറ്റവും സമ്പന്നമായ സാഹിത്യഭാഷകളില്‍ ഒന്നായിട്ടും ഇതുവരെ രണ്ടേ രണ്ട് തമിഴ് എഴുത്തുകാരാണ് ജ്ഞാനപീഠം നേടിയിട്ടുള്ളത്- നോവലിസ്റ്റുകളായ അഖിലനും ജയകാന്തനും.
സൃഷ്ടിപരമായ ആഴവും സവിശേഷമായ കാവ്യ ഭാഷയും കൊണ്ട് ആധുനിക തമിഴ് സാഹിത്യത്തെ അടയാളപ്പെടുത്തിയ വൈര മുത്തുവിന്റെ സംഭാവനകള്‍ അതുല്യമാണെന്ന പുരസ്‌കാര നിര്‍ണയ സമിതിയുടെ അഭിപ്രായം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. തമിഴ് സിനി
മാഗാനങ്ങളിലൂടെയാണ് മലയാളികളായ ആരാധകര്‍ വൈര മുത്തുവിനെ അറിയുന്നതെങ്കിലും ഇതിനപ്പുറം അതിശയിപ്പിക്കുന്ന ഒരു സര്‍ഗാത്മക ജീവിതമുണ്ട് ഈ എഴുത്തുകാരനെന്നത് പലര്‍ക്കും അജ്ഞാതമാണ്. നാല് ദശകത്തിലധികം നീണ്ട സാഹിത്യജീവിതം. അതില്‍ കവിതയും ഗാനങ്ങളും ഗദ്യവും. ഈ രചനകളില്‍ പുതുമയും വൈകാരികതയും ശക്തമായ സാംസ്‌കാരിക അടിത്തറയുമുണ്ട്.
സമകാലീന തമിഴ് സാഹിത്യത്തിലെ പ്രബല ശബ്ദങ്ങളിലൊന്നായ വൈരമുത്തുവിന്റെ രചനകളില്‍ മനുഷ്യ വികാരങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പ്രകൃതിയോടുള്ള അനുഭൂതിയും ഇടംപിടിക്കുന്നു.
കവിതാസമാഹാരങ്ങളും നോവലുകളും ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച ചലച്ചിത്ര ഗാനരചനകള്‍ക്ക് നിരവധി തവണ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീയും പത്മഭൂഷണും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം എന്നിങ്ങനെ അംഗീകാരങ്ങളുടെ തോരാമഴയില്‍ കുളിച്ചു നില്‍ക്കുന്ന വൈരമുത്തു ജ്ഞാനപീഠത്തില്‍ മുത്തമിടുമ്പോള്‍ അത് സാഹിത്യ ലോകത്തിന്റെയാകെ മനം കുളിര്‍പ്പിക്കുന്നു.
















