ചെന്നൈ : കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിലെ തുടർനടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നേതാവ് വിജയ് സിബിഐക്ക് കത്തയച്ചു. ഇനി ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ അത് ചെന്നൈയിലോ സംസ്ഥാനത്തെ മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ വെച്ച് നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ അന്വേഷണവുമായി ഇതുവരെ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിച്ചാണ് ഈ അഭ്യർത്ഥനയെന്നും വിജയ് വ്യക്തമാക്കി. കത്തിന്റെ പകർപ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് അജയ് രാസ്തോഗിക്കും കൈമാറിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് തവണയാണ് വിജയ് ചോദ്യം ചെയ്യലിന് ഹാജരായത്.
കഴിഞ്ഞ ദിവസം ദൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രാത്രി തന്നെ വിജയ് ദൽഹിയിൽ നിന്ന് മടങ്ങി. അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കാനാണ് അദ്ദേഹം ദൽഹിയിൽ തുടരാതിരുന്നതെന്ന് ടിവികെ നേതാക്കൾ അറിയിച്ചു. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ജനുവരി മാസത്തിൽ രണ്ട് തവണ വിജയ്‍യെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സിബിഐ ഏറ്റെടുത്തത്.
















