ന്യൂദൽഹി: എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസും തിങ്കളാഴ്ച മിഡിൽ ഈസ്റ്റിലേക്കും തിരിച്ചും ആകെ 48 ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ വിമാന സർവീസുകൾ നടത്തുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ നഗരങ്ങൾക്കും ജിദ്ദയ്‌ക്കുമിടയിൽ പത്ത് നേരിട്ടുള്ള സർവീസുകൾ ഉൾപ്പെടെ ജിദ്ദയിലേക്കും മസ്കറ്റിലേക്കും എയർലൈൻസ് അവരുടെ പതിവ് സർവീസുകൾ നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ദൽഹിയിൽ നിന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യ ഓരോ റിട്ടേൺ സർവീസും, ബെംഗളൂരു, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓരോ വിമാനവും സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്കും തിരിച്ചും 12 ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്താനും ഒരുങ്ങുന്നുണ്ട്. ദൽഹി, കണ്ണൂർ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഓരോ വിമാനവും കൊച്ചിയിൽ നിന്ന് രണ്ട് വിമാനങ്ങളും ഉൾപ്പെടെയാണ് സർവീസ് നടത്തുക.
അതേ സമയം തന്നെ ദുബായിലെ നിയന്ത്രണങ്ങൾ മാർച്ച് 15 നും 17 നും ഇടയിലുള്ള സർവീസുകളെ കൂടുതൽ ബാധിച്ചതായി ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇറാനിയൻ, ഇറാഖി വ്യോമാതിർത്തികൾ ഭാഗികമായി അടച്ചതിനാൽ, എയർ ഇന്ത്യ തങ്ങളുടെ യൂറോപ്യൻ, വടക്കേ അമേരിക്കൻ വിമാനങ്ങൾ ഈജിപ്ത് വഴിയാണ് തിരിച്ചുവിടുന്നത്. എന്നാൽ ഇത് പറക്കൽ സമയം ഗണ്യമായി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ ഡിജിസിഎ ഏപ്രിൽ 30 വരെ എയർ ഇന്ത്യയുടെ ദീർഘദൂര പ്രവർത്തനങ്ങൾക്കുള്ള ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികളിൽ താൽക്കാലിക ഇളവുകൾ വാഗ്ദാനം ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം കാരണം മിഡിൽ ഈസ്റ്റ് മേഖലയിൽ കനത്ത വ്യോമാതിർത്തി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ സർവീസുകളുടെ എണ്ണം പരിമിതമാണ്.
















