ന്യൂദൽഹി: 92,700 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയിലേക്ക് വരുന്ന രണ്ട് കപ്പലുകൾ ഇറാനിയൻ തീരത്ത് നിന്ന് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായും മാർച്ച് 16-17 തീയതികളിൽ നങ്കൂരമിടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 92,700 മെട്രിക് ടൺ എൽപിജി വഹിച്ചുകൊണ്ട് ഇന്ത്യൻ പതാകയേന്തിയ ശിവാലിക്, നന്ദാദേവി എന്നീ രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് നീങ്ങുകയാണെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഗ പത്രസമ്മേളനത്തിൽ പറഞ്ഞു.
“കപ്പലുകൾ എത്തിച്ചേരുന്ന തുറമുഖങ്ങൾ മുന്ദ്ര, കാണ്ട്ല എന്നിവയായിരിക്കും, പ്രതീക്ഷിക്കുന്ന എത്തിച്ചേരൽ തീയതികൾ യഥാക്രമം മാർച്ച് 16 ഉം മാർച്ച് 17 ഉം ആയിരിക്കും,” – അദ്ദേഹം പറഞ്ഞു.
പേർഷ്യൻ ഗൾഫ് മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവർ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിൻഹ വിശദീകരിച്ചു. പേർഷ്യൻ ഗൾഫിൽ ഇപ്പോൾ 22 ഇന്ത്യൻ കപ്പലുകൾ അവശേഷിക്കുന്നുണ്ട്, ആകെ 611 നാവികരെ ഈ കപ്പലുകൾ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കപ്പൽ ഉടമകളുമായി മികച്ച ഏകോപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി.
എൽപിജി ഇപ്പോൾ സർക്കാരിന് ആശങ്കാജനകമാണെന്നും എന്നാൽ ഒരു വിതരണ കേന്ദ്രത്തിലും എൽപിജി ലഭ്യത കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ലോകമെമ്പാടുമുള്ള എണ്ണ, വാതക വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനാൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി വർദ്ധിച്ചതായും സിൻഹ കൂട്ടിച്ചേർത്തു.
















