തിരുവനന്തപുരം: 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.ഇതിനായി 24. 276 കോടി രൂപ അനുവദിക്കും.
ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.വിളനാശത്തിനുള്ള അടിയന്തിര സഹായമായി വിള ഇൻഷ്വറൻസ് കുടിശ്ശികയും അനുവദിക്കും. പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തിര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപ കുടിശ്ശിക അനുവദിക്കാൻ തീരുമാനിച്ചു.
നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267 കർഷകർക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക. സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിൽ 2024 ജൂൺ മുതൽ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷുറൻസ് അനുകൂല്യം നൽകാനുള്ളത്.
















