ടെഹ്‌റാൻ:
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് സുപ്രധാന പ്രസ്താവനയിറക്കി. ശത്രുക്കളായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കുമെന്ന് പറഞ്ഞു. ഇറാന്റെ എണ്ണ മൂല്യമുള്ള ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങളിൽ യുഎസ് ആക്രമണം നടത്തി ഒരു ദിവസത്തിനുള്ളിലാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
“നമ്മുടെ ശത്രുക്കളുടെ ടാങ്കറുകളും കപ്പലുകളും, നമ്മളെയും അവരുടെ സഖ്യകക്ഷികളെയും ആക്രമിക്കുന്നവർക്കും മാത്രമേ ഇത് അടച്ചിട്ടുള്ളൂ. മറ്റുള്ളവർക്ക് കടന്നുപോകാൻ സ്വാതന്ത്ര്യമുണ്ട്,”- അരാഗ്ചി പറഞ്ഞു. കൂടാതെ സുരക്ഷാ കാരണങ്ങളാൽ പല കപ്പലുകളും യാത്ര ചെയ്യാതിരിക്കാൻ താത്പര്യപ്പെടുന്നെന്നും അരഘ്ചി ചൂണ്ടിക്കാട്ടി എന്നാൽ ഇതിന് തങ്ങളുമായി ഒരു ബന്ധവുമില്ല എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ കണക്കനുസരിച്ച്, ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗൾഫിലും ഹോർമുസ് കടലിടുക്കിലും പരിസരത്തും പ്രവർത്തിക്കുന്ന കുറഞ്ഞത് പതിനാറ് കപ്പലുകളെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്.
അതേസമയം ഇറാനുമായുള്ള സംഘർഷം തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആഗോള വ്യാപാരത്തിനും ഊർജ്ജ കയറ്റുമതിക്കും സുപ്രധാനമായ ജലപാത തുറന്നിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസും മറ്റ് രാജ്യങ്ങളും ചേർന്ന് യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിലേക്ക് കപ്പലുകൾ അയയ്‌ക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തടസ്സങ്ങൾ തടയുന്നതിനും കടലിടുക്ക് പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനും ഒരു ബഹുരാഷ്‌ട്ര സാന്നിധ്യം സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഹ്വാനത്തിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
















