കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയ റോഡ് ഷോയിൽ ഉപയോഗിച്ച ജീപ്പിന് ഫിറ്റ്നസില്ല. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആണ് ആർടിഒയ്‌ക്ക് പരാതി നൽകിയത്.
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയിലായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് എന്നിവരാണ് മന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. പ്രധാനമന്ത്രി എത്തുന്ന ചടങ്ങിൽ മന്ത്രിയെ ഒഴിവാക്കുകയും, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഉൾപ്പെടുത്തുകയും ചെയ്തത് മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാരും അതൃപ്തി അറിയിച്ചിരുന്നു. പ്രതിഷേധസൂചകമായി മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
















