ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെത്തി. തുടർന്ന് അദ്ദേഹം 19,480 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. പിന്നീട് കൊക്രജാറിലും ഗുവാഹത്തിയിലും പൊതുയോഗങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ഗുവാഹത്തി വിമാനത്താവളത്തിലെത്തിയ മോദിയെ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മന്ത്രിസഭാ സഹപ്രവർത്തകർ, സംസ്ഥാന സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണ, എൽപിജി അവസ്ഥയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഗുവാഹത്തിയിൽ പ്രധാനമന്ത്രി ആരോപിച്ചു. കർഷകരെ പിന്തുണയ്‌ക്കുന്നതിനും രാജ്യത്തിന്റെ സ്വാശ്രയത്വം കൈവരിക്കുന്നതിനുമായി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രവർത്തിക്കുമ്പോൾ, കോൺഗ്രസ് പാർട്ടി വീണ്ടും രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ അഭാവം പ്രകടമാക്കിയിരിക്കുന്നു. യുദ്ധം മൂലമുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും, തെറ്റായ വിവരങ്ങളും നുണകളും പ്രചരിപ്പിക്കുന്നതിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം നേരത്തെ കൊക്രഝർ സമ്മേളനത്തെ വെർച്വലായി അഭിസംബോധന ചെയ്യവേ മേഖലയിലെ വികസനം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ മേഖലയുടെ വികസനത്തിനായി 4,500 കോടിയിലധികം രൂപയുടെ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഇതിൽ 1,100 കോടിയിലധികം രൂപ ബോഡോലാൻഡ് മേഖലയിലെ റോഡുകൾക്കായി ചെലവഴിക്കുമെന്നും മോദി പറഞ്ഞു.
കൂടാതെ അസം മാല പദ്ധതിയുടെ മൂന്നാം ഘട്ടത്തോടെ അസമിലുടനീളമുള്ള റോഡ് കണക്റ്റിവിറ്റി കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ കാമാഖ്യ–ചാർലപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസും ഗുവാഹത്തി–ന്യൂ ജൽപായ്ഗുരി എക്‌സ്പ്രസും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ഇതിനു പുറമെ മേഖലയിലെ വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താൻ പദ്ധതികൾ സഹായിക്കുമെന്ന് മോദി പറഞ്ഞു. അസമിന്റെ പുരോഗതിക്കായി എൻഡിഎ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് പിന്തുണ
ബോഡോലാൻഡിന് തെറ്റായ സ്വപ്‌നങ്ങൾ കാണിച്ചു വികസനം നിഷേധിക്കുന്നതിന് കോൺഗ്രസിനെ പ്രധാനമന്ത്രി ശാസിച്ചു. ബോഡോ സമാധാന കരാറിൽ ഒപ്പുവെച്ചതിനെയും അദ്ദേഹം പ്രശംസിച്ചു. ബിജെപി അധികാരത്തിൽ വന്നതിനുശേഷം മാത്രമാണ് അസമിൽ വികസനം ഉണ്ടായതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കൂടാതെ നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് പിന്തുണ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു.
അസമിലേക്ക് നുഴഞ്ഞുകയറ്റക്കാർക്ക് പ്രവേശനം നൽകിയത് കോൺഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളുടെ ഭൂമിയുടെ വലിയൊരു ഭാഗം അനധികൃതമായി നുഴഞ്ഞുകയറ്റക്കാർക്ക് അനുവദിച്ചുവെന്നും അത് തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി ശർമ്മ അക്ഷീണം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















