തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാര്‍ച്ച് 14ന് സുപ്രീംകോടതിയില്‍ ശബരിമലയില്‍ യുവതീപ്രവേശനത്തിന് എതിരായി സര്‍ക്കാര്‍ സത്യവാങ്ങ് മൂലം നല്‍കാനിരിക്കെയാണ് എം.വി. ഗോവിന്ദന്റെ ഈ പ്രസ്താവന. വനിതാമതിലും നവോത്ഥാനസമിതിയും പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായിപ്പോയോ എന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍.
സ്ത്രീപ്രവേശനം അനുവദിക്കണോ വേണ്ടയോ എന്നതല്ല സുപ്രീം കോടതിയുടെ ചോദ്യം. ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നത് എന്നും സിപിഎം എക്കാലത്തും വിശ്വാസികളുടെ വിശ്വാസം കാത്തിട്ടുണ്ടെന്നും ഉള്ള മലക്കം മറിച്ചിലാണ് ഗോവിന്ദന്‍ നടത്തുന്നത്. ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിന് ഇറങ്ങിയ സംഘപരിവാറുകാരെ പൊലീസുകാരെ വിട്ട് തല്ലിക്കുകയും രാത്രിയുടെ മറവില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ സംരക്ഷണയില്‍ രണ്ട് യുവതികളെ മലകയറ്റാന്‍ കൊണ്ടുപോവുകയും ചെയ്ത സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ ഇത് പറയണം എന്നും ചിലര്‍ വിമര്‍ശിക്കുന്നു.
‘ശബരിമല വിഷയത്തിൽ ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ല. കഴിഞ്ഞ തവണ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ള ഭാഗങ്ങളാണ് ഇതിന്റെ ഭാഗമായിട്ട് കൂടി ചർച്ച ചെയ്യുമ്പോൾ പരിഗണിക്കുക. യുവതി പ്രവേശന നടപടി വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യം. ഏഴ് ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. ആ ഏഴ് ചോദ്യങ്ങളിൽ സ്ത്രീപ്രവേശന ചോദ്യം വരുന്നില്ല. അതുകൊണ്ട് അതിന്റെ മേലെ വെറുതെ ആവശ്യമില്ലാതെ ചർച്ച നടത്തേണ്ട കാര്യമില്ല .അത് കോടതിയുടെ ഭാഗമായിട്ട് ഭരണഘടനാപരമായിട്ടുള്ള പരിശോധനയാണ്.എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം. ഏതെങ്കിലും ഒരു പ്രശ്നം മാത്രമല്ല. വിദഗ്ധരും പണ്ഡിതരും ഒക്കെയായിട്ട് ചർച്ച ചെയ്യണം. ഞങ്ങൾ എല്ലാ കാലത്തും വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്’, എംവി ഗോവിന്ദൻ പറയുന്നു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം ഈ മാസം 14നകം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെയാണ് മാര്‍ച്ച് 14ന് പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് എതിരായുള്ള നിലപാട് സുപ്രീംകോടതിയെ അറിയിക്കാന്‍ പോകുന്നത്. അപ്പോഴാണ് യുവതി പ്രവേശന നടപടി വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യമെന്ന രീതിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സ്ഥിരം കമ്മ്യൂണിസ്റ്റ് പല്ലവിയുമായി ഗോവിന്ദന്‍ രംഗത്ത് വരുന്നത്.
















