തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ മുൻ നിലപാട് തിരുത്തി സർക്കാർ. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും.
തീരുമാനം നാളെ സുപ്രീംകോടതിയെ അറിയിക്കും. വിശ്വാസി സമൂഹത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിലപാട്. തെരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്.
സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന സമീപനമാണ് മന്ത്രിസഭായോഗത്തിൽ സർക്കാർ എടുക്കുക. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി വ്യത്യസ്ത നിലപാടുകളായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. വി എസ് മന്ത്രിസഭയുടെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതില്‍ തീര്‍ത്തും വ്യത്യസ്ത നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ 2007 ലെ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.
2018 ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവു പ്രകാരം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നും, ആര്‍ത്തവത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളുടെ പ്രവേശനം തടയുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്‌ക്ക് എതിരാണെന്നുമായിരുന്നു വിധിയില്‍ വ്യക്തമാക്കിയത്. ഈ വിധി നടപ്പാക്കാനായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങൾ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
2006 ലാണ് ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ ഒരു കൂട്ടം വനിതകള്‍ കോടതിയെ സമീപിക്കുന്നത്.
















