കാസര്‍കോട്: ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട്
പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍ (50), ഭാര്യ സ്‌മിത (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ ഹാളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഡിസംബർ 29ന് ദമ്പതികളുടെ ഏകമകൻ ശിവാനന്ദ് (19) ട്രെയിൻ തട്ടി മരിച്ചിരുന്നു.
റാപ്പർ വേടന്റെ സംഗീത പരിപാടി കാണാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകർ കടത്തിവിട്ടതെങ്കിലും തിരക്കുകൂടിയതോടെ അതെല്ലാം തകർന്നു. വേടൻ വൈകിയതിനാല്‍ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയായിരുന്നു പരിപാടി ആരംഭിച്ചത്.
സംഗീതപരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. എഞ്ചിനീയറിംഗ് വിദ്യാർഥിയായിരുന്നു ശിവാനന്ദ്.
ഏകമകന്റെ മരണത്തെത്തുടർന്ന് ദമ്പതികള്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സയും തേടിയിരുന്നു. ഏകമകൻ നഷ്ടപ്പെട്ടതിനാല്‍ ഇനി ജീവിക്കുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്‌ക്ക് മാറ്റി.
















