ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രണ്ടാഴ്‌ച്ച പിന്നിടുമ്പോഴും യുദ്ധം അവസാനിപ്പിക്കാൻ ഒമാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ സമാധാന ചർച്ചകൾ സജീവമാക്കുന്നുണ്ടെങ്കിലും ഇറാനും ഇസ്രയേലും കൂടുതൽ രൂക്ഷമായ ആക്രമണങ്ങളിലേക്ക് നീങ്ങുകയാണ്. ഇതോടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാണ് ലോക നേതാക്കൾ ആവശ്യപ്പെടുന്നത്. ഇറാനെ പൂർണമായും പരാജയപ്പെടുത്തും എന്ന നിലപാടിലാണ് അമേരിക്ക. ഇതോടെ, ഇറാൻ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയാണ്.
ഇന്നലെയും ടെഹ്റാൻ നഗരത്തിൽ കനത്ത ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ടെൽ അവീവ് ഉൾപ്പെടെയുള്ള മധ്യ ഇസ്രയേൽ പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങിയതായും വിവരങ്ങൾ പുറത്തുവന്നു. സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകളാണ് ഏക മാർഗമെന്ന നിലപാടോടെ ഒമാന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടാകാത്തതായാണ് വിലയിരുത്തൽ. ഇതിനിടെ വിഷയത്തിൽ ഇടപെടാൻ ഏറ്റവും അനുയോജ്യനായ നേതാവ് നരേന്ദ്രമോദി ആണെന്ന അഭിപ്രായം രാജ്യാന്തര തലത്തിൽ ഉയരുന്നുണ്ട്.
അമേരിക്കയിലെ റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ തന്നെയാണ് മോദിയുടെ പേര് ഈ സ്ഥാനത്തേക്ക് എടുത്തുപറയുന്നത്. ‘യുദ്ധം അവസാനിപ്പിക്കാൻ ഒരു മധ്യസ്ഥൻ ഇടപെട്ടേ പറ്റൂ, അതിനു പറ്റിയ രാജ്യതലവൻ നിലവിൽ നരേന്ദ്രമോദിയാണ്’– ടക്കർ കാൾസണുമായുള്ള പോഡ്കാസ്റ്റിലൂടെ കേണൽ ഡഗ്ലസ് മഗ്രെഗർ അഭിപ്രായപ്പെടുന്നു. ഡഗ്ലസ് മഗ്രെഗർ അമേരിക്കൻ രാഷ്‌ട്രീയ രംഗത്തും സൈനിക രംഗത്തും ഏറെ സ്വാധീനമുള്ള വ്യക്തിയാണ്.
മഗ്രെഗറിനു മുൻപ് ഇന്ത്യയിയെ യുഎഇ സ്ഥാനപതി ഹുസൈൻ ഹസ്സൻ മിർസയും സമാന അഭിപ്രായം പറഞ്ഞിരുന്നു. മോദിയുടെ ഒരൊറ്റ കോളിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാമെന്നും ഇസ്രയേൽ–ഇറാൻ നേതൃത്വവുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മോദിയെന്നുമായിരുന്നു മിർസ അഭിപ്രായപ്പെട്ടത്. ഇറാൻ–അമേരിക്ക-ഇസ്രായേൽ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചൈന മുന്നോട്ടുവന്നിട്ടുണ്ട്. അതേസമയം തന്നെ ഖത്തർ, ഒമാൻ, പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ സജീവമാണ്.
എങ്കിലും ഈ രാജ്യങ്ങൾക്കെല്ലാം ഉപരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തിൽ ഇടപെട്ട് ഇരുരാജ്യങ്ങളുമായി സംസാരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇന്ത്യ ഒരു യുദ്ധകാലത്തും ഒരു രാജ്യത്തിന്റേയും പക്ഷം പിടിച്ചിട്ടില്ലെന്നതാണ് ഈ നിലപാടിനു കാരണമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ വിദേശനയവും ആഗോളതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വാധീനവുമാണ് ഈ അഭിപ്രായങ്ങൾക്ക് പിന്നിൽ. സ്വാതന്ത്ര്യാനന്തരം ഒരു യുദ്ധസമയത്തും ഏതെങ്കിലും ഒരു രാജ്യത്തെയോ സഖ്യത്തെയോ പരസ്യമായി പിന്തുണയ്‌ക്കുന്ന രീതി ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ പോലും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ‘ദ്വിരാഷ്‌ട്ര പരിഹാരം’ എന്ന നിലപാടിൽ തന്നെ ഇന്നും ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഈ നിലപാടുകളൊക്കെയാണ് മോദിയെ പ്രിയങ്കരനാക്കുന്നതെന്നാണ് വിലയിരുത്തൽ.
യുദ്ധം കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ പോയതും, വില 200 ഡോളറിലെത്തുമെന്ന ഇറാന്റെ ഭീഷണിയും ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കാൻ ശേഷിയുള്ളതാണ്. ഈ സാഹചര്യത്തിൽ പല രാജ്യങ്ങളുമായും മോദി സംസാരിക്കുന്നുണ്ട്. ഹോർമൂസിലൂടെ ഇന്ത്യയുടെ രണ്ട് കപ്പലുകൾ കടത്തിവിടാൻ ഇറാൻ തയാറായതും ഇവിടെ പ്രസക്തമാണ്.
ഇസ്രയേലുമായും ഇറാനുമായും നല്ല നയതന്ത്ര ബന്ധം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ. പ്രതിരോധ മേഖലയിലെ ശക്തമായ പങ്കാളിത്തം ഇസ്രയേലുമായി നിലനിൽക്കുമ്പോൾ തന്നെ ഇറാനുമായുള്ള ബന്ധങ്ങളും ഇന്ത്യ പരിപോഷിപ്പിച്ചുവരുന്നു. അറബ് രാജ്യങ്ങളിൽ പലർക്കും ഇസ്രയേലിനെതിരായ നിലപാട് നിലനിൽക്കുമ്പോൾ ഇന്ത്യയ്‌ക്ക് അത്തരമൊരു മുൻവിധിയില്ലാത്തതും മോദിയെ സാധ്യതയുള്ള മധ്യസ്ഥനായി മുന്നോട്ടുവയ്‌ക്കാൻ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
















