ശാസ്താംകോട്ട: ക്ഷേത്രങ്ങളിലെ കൊടിമരം ആചാരങ്ങളുടെ ഒരു ആന്റിന മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശാസ്താംകോട്ട ക്ഷേത്രത്തിലെ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഏറെ വിവാദം ഉണ്ടാക്കിയ ഈ പരാമര്‍ശം.
ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിമരം സംബന്ധിച്ചുള്ള കേസ് പരിഗണിക്കുകയാണിപ്പോള്‍. ഇതിന്റെ വിസ്താരത്തിനിടെയാണ് ആചാരത്തെ ആക്ഷേപിക്കുന്ന സത്യവാങ്മൂലം നല്‍കിയത്. ഹരിപ്പാട് സ്‌ട്രോങ്ങ് റൂമിലുള്ള സ്വര്‍ണ്ണ പറകള്‍ ഇനി ഉപയോഗിക്കാനാവില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ വിശദീകരിക്കുന്നത്. സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള 19 സ്വര്‍ണ്ണ പറകളില്‍ ഭൂരിഭാഗവും കേടുപാടുള്ളതാണെന്നും അതിനാല്‍ അവ ഇനി കൊടിമരത്തില്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്നുമാണ് ബോര്‍ഡ് സെക്രട്ടറിയുടെ സത്യവാങ്മൂലം.
2013ല്‍ ഭക്തരുടെ കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച കൊടിമരം സ്വര്‍ണ്ണം പൊതിയാതെ ഇപ്പോള്‍ ചെമ്പ് പറകളുമായി നിലനിര്‍ത്തുന്നത് ആചാരലംഘനമാണെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ‘ആത്മീയ ആന്റിന’ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കൊടിമരം വെറുമൊരു ആത്മീയ ആന്റിന മാത്രമാണെന്നും അതില്‍ സ്വര്‍ണ്ണമുണ്ടോ ചെമ്പുണ്ടോ എന്നത് പ്രധാനമല്ലെന്നുമുള്ള ബോര്‍ഡിന്റെ വിചിത്രമായ വാദം ഭക്തജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്ത്രിയുമായി ആലോചിക്കാതെ ഇത്തരം ആത്മീയ വിശദീകരണങ്ങള്‍ നല്‍കാന്‍ ബോര്‍ഡിന് എന്ത് അവകാശമാണുള്ളതെന്നാണ് ഭക്തജന സംഘടനകള്‍ ഉന്നയിക്കുന്ന ചോദ്യം.
നിലവിലുള്ള കൊടിമരം ശാസ്ത്രീയമായി പരിശോധിച്ച് വീണ്ടും സ്വര്‍ണം പൊതിയുന്നതിന് പകരം, കേസ് നല്‍കുന്ന ഭക്തര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് നീതിയല്ലെന്നും ഇവര്‍ പറയുന്നു.
അഴിമതി മറയ്‌ക്കാനെന്ന് ആരോപണം
നേരത്തെ കൊടിമരം സ്വര്‍ണം പൊതിഞ്ഞതില്‍ നടന്ന അഴിമതിയെത്തുടര്‍ന്നാണ് സ്വര്‍ണപറകളില്‍ കറുത്ത പാടുകള്‍ വീണതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ പാടുകള്‍ മാറ്റാനോ സ്വര്‍ണ്ണം ഉരുക്കി പുനര്‍നിര്‍മ്മിക്കാനോ തയ്യാറാകാതെ സ്വര്‍ണ്ണ പറകള്‍ സ്‌ട്രോങ്ങ് റൂമില്‍ തന്നെ ഇരിക്കട്ടെ എന്ന ബോര്‍ഡിന്റെ തീരുമാനം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് ഭക്തര്‍ ആരോപിക്കുന്നു.
പ്രക്ഷോഭത്തിലേക്ക്
ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ സ്വര്‍ണക്കൊടിമരം തന്നെ വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉപദേശകസമിതിയിലെ ഒരു വിഭാഗത്തിന്റെയും വിശ്വാസികളുടെയും തീരുമാനം. സ്വര്‍ണം പൂശിയ കൊടിമരം മാസങ്ങള്‍ക്കുള്ളില്‍ പിടിച്ചതോടെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നതും നിയമനടപടികള്‍ സ്വീകരിച്ചതും ക്ഷേത്രത്തിലെ കാരായ്‌മക്കാരനായ ശാസ്താംകോട്ട സ്വദേശി ആലയില്‍ മണികണ്ഠനാണ്.
















