തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചകളും അനുഭവവും വിവരിച്ച ദ് കംപ്ലീറ്റ് ആക്ടർ മോഹൻ ലാൽ തരളിതനായി. മോദിയുടെ മൂന്നു ഗുണങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും ഗുണങ്ങളുടെ മേളനമായതിനാൽ എണ്ണിപ്പറയാനാവില്ലെന്നായിരന്നു മറുപടി. ഒടുവിൽ ഇങ്ങനെ പറഞ്ഞു: ബുദ്ധഗയയിൽ പോകുമ്പോൾ നമുക്ക് നൂറുമൈൽ മുമ്പേ ആ ശാന്തി അനുഭവിക്കാനാവില്ലേ, അതുപോലെയാണ് എനിക്ക് മോദിജി. ദാദാ ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാൽ കേന്ദ്ര സർക്കാരിന്റെ പൊതു സമ്പർക്ക വേദിയായ മൈഗ് ഡോട് ഇൻ ൽ പോഡ്കാസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഒരു മണിക്കൂറിലേറെ നീളുന്ന അഭിമുഖത്തിൽ സിനിമകളെക്കുറിച്ച്, ജീവിതാനുഭവങ്ങളെക്കുറിച്ച് എല്ലാം വിശദീകരിച്ച ലാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
?പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ ജന്മാഷ്ടമിയിൽ വച്ച് കണ്ടു. അതെങ്ങനെയായിരുന്നു?
– അതെ ശ്രീകൃഷ്ണ ജയന്തിയിലായിരുന്നു. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലവട്ടം കൂടിക്കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ ന്യൂദൽഹിയിലെ വസതിയിൽ അതിഥിയാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഓരോ തവണ കാണുമ്പോഴും ഒരു സ്‌റ്റേറ്റ്‌സ്മാനെയും കാഴ്ചപ്പാടുള്ള ദൃഢതരനായ ഒരു നേതാവിനെ കാണുമ്പോഴുള്ള വൈബ് ഞാൻ അനുഭവിച്ചു. രാഷ്‌ട്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധത യഥാർത്ഥത്തിൽ പ്രചോദനാത്മകമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ സുവ്യക്ത എനിക്ക് ഏറെ ആരാധ്യമാണ്. രാജ്യത്തെ നയിക്കുന്നതിലെ മിടുക്കും ചാരുതയും പ്രശംസനീയമാണ്. കലാകാരന്മാരോടും സർഗ്ഗധനന്മാരോടും അദ്ദേഹം പ്രകടിപ്പിക്കുന്ന ഊഷ്മളമായ ബഹുമാനം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പ്രതിസന്ധികൾ മറികടത്തി അദ്ദേഹം രാജ്യത്തെ നയിക്കുന്ന രീതി എനിക്ക് തോന്നുന്നത് ഓരോരതുത്തരും പഠിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്നാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ഞാൻ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹത്തെ കണ്ടപ്പോൾ, അത്് തികച്ചും ഔദ്യോഗികമായിരുന്നു, എന്നിട്ടും കലാകാരന്മാരോട് കാണിക്കുന്ന ബഹുമാനം ഞാൻ അനുഭവിച്ചു. അദ്ദേഹം എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിരുന്നു. ഏത് അവസരത്തിലും ഏത് സഹായത്തിനും സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആ തരത്തിലുള്ള പരിഗണന എന്റെ മനസ്സിലുണർത്തിയത് ഒരുതരത്തിലുള്ള ഉൾക്കൊള്ളലായിരുന്നു. ഒരു ഭാരതീയ പൗരനെന്ന നിലയിൽ എന്റെ ആത്മവിശ്വാസവും ആത്മാഭിമാനവും അത് വളർത്തി. പിന്നീട് എന്റെ സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിന് ഗുരുവായൂരിലെത്തിയപ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു. അതിലൂടെ അദ്ദേഹം ആ വാത്സല്യം കൈമാറുകയായിരുന്നു. യോഗയെ അന്താരാഷ്‌ട്രതലത്തിൽ പ്രചരിപ്പിക്കുന്നതിനു അദ്ദേഹം നടത്തുന്ന തുടർച്ചയായ പ്രവർത്തനത്തിൽ എനിക്ക് നരേന്ദ്ര മോദിജിയോട് ആദരവും സ്‌നേഹവുമുണ്ട്. അത് സാംസ്‌കാരിക നയതന്ത്രത്തിന്റെ മറ്റൊരു തലത്തിലുള്ള പ്രചോദനമാണ്. അതിൽ പ്രചോദിതനായി ഞാനും യോഗ ദിനത്തിൽ ചേർന്ന് എന്റെ എളിയ പങ്ക് അതിൽ നിർവഹിച്ചിട്ടുണ്ട്. പറയുന്നതിനേക്കാൾ കർമ്മം ചെയ്യുന്നതാണ് പ്രധാനം എന്ന് എപ്പോഴും വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. ഞാനും ആ മന്ത്രത്തെ പിന്തുടരുന്നയാളാണ്.
? പലവട്ടം പ്രധാനമന്ത്രിയെക്കണ്ടിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ രണ്ടുമുന്ന് ഗുണങ്ങൾ പറയാമോ?
– അദ്ദേഹത്തിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹത്തിന്റെ, രാജ്യസ്‌നേഹമെന്ന് മാത്രം പറഞ്ഞാൽ പോരാ, അദ്ദേഹം സ്‌നേഹം പരത്തുകയാണ്. അദ്ദേഹത്തിന്റെ അടുത്തു നിൽക്കുമ്പോൾ ആ സ്‌നേഹം നമ്മൾ അനുഭവിക്കുകയാണ്. ആ ഉത്സാഹം, ഓറ… പ്രതിജ്ഞാബദ്ധത ഒന്നു വേറേയാണ്. അദ്ദേഹം രാഷ്‌ട്രീയക്കാരനല്ല, നേതാവാണ്. അദ്ദേഹത്തിന്റെ അമ്മയോടുള്ള സ്‌നേഹം അത് വലിയ ഗുണമാണ്. എല്ലാവരും അമ്മയെ സ്‌നേഹിക്കുന്നു, ഞാനും. അദ്ദേഹം ആ അമ്മസ്‌നേഹത്തെ രാജ്യത്തിനോടാക്കുന്നു… അദ്ദേഹത്തിന് ഞാനെന്ന ഭാവമില്ല. എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല… അദ്ദേഹം ഒരു യോഗിയെപ്പോലെയാണ്. എനിക്ക് മൂന്നു ഗുണങ്ങളിലൊതുക്കാൻ കഴിയില്ല. അത് പലപല ഗുണങ്ങളുടെ സുന്ദരമായ മേളനമാണ്. മൂന്നു ഗുണങ്ങൾ മാത്രമായി പെറുക്കിയെടുത്തു പറയാൻ എനിക്ക് ആകുന്നില്ല. അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ സ്‌നേഹം, അതിൽനിന്ന് നമുക്ക വിട്ടുപോരാനാവില്ല. ഉദാഹരണമായി കാണണ്ട, നമ്മൾ ബോധഗയയിൽ പോകുമ്പോൾ നൂറു മൈലുകൾക്കകലെ നമുക്ക് ആ ശാന്തി അനുഭവിക്കാൻ കഴിയും. അത് തികച്ചും വ്യക്തിപരമായിരിക്കാം, എന്നെ സംബന്ധിച്ചിടത്തോളം അതാണ് എനിക്ക് നരേന്ദ്ര മോദിജി.
















