? പ്രാദേശിക സാഹചര്യത്തില്‍ രൂപം കൊണ്ട രാഷ്‌ട്രീയ പാര്‍ട്ടിയാണ് ട്വന്റി 20. എന്‍ഡിഎയുടെ സഖ്യ കക്ഷിയെന്ന നിലയ്‌ക്ക് എന്ത് മാറ്റങ്ങളാണ് വിഭാവനം ചെയ്യുന്നത്.
പ്രാകൃത രാഷ്‌ട്രീയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് മടുത്തു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. പരസ്പരം കുറ്റപ്പെടുത്തലുകളല്ലാതെ വികസനമില്ല. ഇതാണ് കേരളത്തിലെ യാഥാര്‍ത്ഥ്യം.
2018ല്‍ ഒരു ഇംഗ്ലീഷ് മാഗസിന് കൊടുത്ത അഭിമുഖത്തില്‍, എന്റെ റോള്‍ മോഡല്‍ നരേന്ദ്ര മോദി എന്നാണ് ഞാന്‍ പറഞ്ഞത്. 2014 ലാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. മൂന്ന് നാലു വര്‍ഷം കൊണ്ട് അദ്ദേഹം നടപ്പാക്കിയ ഒരുപാട് കാര്യങ്ങളുണ്ട്. കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയായിരുന്നു നോട്ട് നിരോധനം. വിമര്‍ശകര്‍ ഇക്കാര്യം മറച്ചു വയ്‌ക്കുകയാണ്. മോദിയുടെ ഈ നടപടിയെ അനുകൂലിച്ചയാളാണ് ഞാന്‍. ഏകീകൃത ടാക്‌സ് സംവിധാനത്തിന്റെ ഗുണവശം കാണാതെ കുറ്റം പറയുന്നവരുണ്ട്. ഇതിന് മുന്‍പ് ഭരിച്ച കോണ്‍ഗ്രസും മറ്റും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമം അതേപടി നടപ്പിലാക്കുകയായിരുന്നു. അവ കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കാനോ ഭാരതത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റാനോ ശ്രമിച്ചില്ല. അതിന് തയ്യാറായത് മോദി സര്‍ക്കാരാണ്. ജിഎസ്ടിയും നോട്ടു നിരോധനവും മാത്രമല്ല പിഎഫ് ആക്ട്, ഇഎസ്‌ഐ ആക്ട്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ആക്ട്, ലേബര്‍ ആക്ട്, ക്രിമിനല്‍ നിയമങ്ങള്‍ എല്ലാം മാറ്റിയെഴുതി.
ഭാരതത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ മാറ്റമുണ്ടാക്കുകയാണ് ചെയ്തത്. അത് വിപ്ലവകരമായിരുന്നു. മികച്ച ഉദാഹരണമാണ് അമേരിക്കയുമായുള്ള വ്യാപാര കരാര്‍. അമേരിക്കയുടെ താരിഫ് ഭീഷണിക്കു മുന്നില്‍ കീഴടങ്ങരുതെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. സത്യത്തില്‍ എന്നെ ഏറെ ബാധിച്ചതാണ് ആ താരിഫ് വര്‍ധന. അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്ന ആളാണ് ഞാന്‍. ആ ബിസിനസ് വല്ലാതെ തകര്‍ന്നു. എന്നിട്ടും ഞാന്‍ പറഞ്ഞു രാജ്യം ഈ തെമ്മാടിത്തത്തിന് മുന്നില്‍ തലകുനിക്കരുതെന്ന്. ഭാരതം അതില്‍ വിജയിച്ചു. അമേരിക്കയ്‌ക്ക്, വഴങ്ങേണ്ടിവന്നു. കൂട്ടിയ താരിഫ് പിന്‍വലിച്ച് ഏറ്റവും കുറഞ്ഞ താരിഫ് ഭാരതത്തിന് നല്‍കേണ്ടിവന്നു. വ്യക്തിപരമായും രാജ്യത്തെ അധിക്ഷേപിച്ചുകൊണ്ടും ഒരുപാട് പ്രസ്താവനകള്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തി. അവിടെയൊക്കെ മോദി സംയമനം പാലിച്ചു. ഇങ്ങോട്ട് വിളിച്ചു കീഴടങ്ങേണ്ട സാഹചര്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനുണ്ടായി. ഇതാണ് മോദിയുടെ വിജയം. അതിലാണ് നമ്മുടെ പ്രതീക്ഷയും നാടിന്റെ സാധ്യതകളും. ശ്രീകൃഷ്ണനേയും യേശുക്രിസ്തുവിനേയും മുഹമ്മദ് നബിയേയും പോലെ ആയിരം വര്‍ഷമൊക്കെ കൂടുമ്പോള്‍ ജന്മം എടുക്കുന്ന അപൂര്‍വ പ്രതിഭാസമാണ് നരേന്ദ്ര മോദി.
? കേരളത്തില്‍ എന്‍ഡിഎ ഭരണം വരേണ്ടതിന്റെ ആവശ്യകത
രാജ്യത്തിനൊപ്പം കേരളം വളരണമെങ്കില്‍ ഇവിടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. വികസനം വരുമ്പോള്‍ മാറ്റങ്ങള്‍ വരും. അതല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് വലിയ വിപത്താകും. എട്ടുവരി പാതയിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറി. നമ്മള്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ല. ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളും വികസന പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. നിരവധി കേന്ദ്ര പദ്ധതികള്‍ വരുന്നു. രാജ്യം അതിവേഗ പുരോഗതിയാണ് കൈവരിക്കുന്നത്. കേരളത്തിലാവട്ടെ വളര്‍ച്ച മുരടിച്ചു പോകുന്നു. അസ്തിത്വം നഷ്ടമാകുന്നു.
തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങള്‍ എത്രമാത്രം പുരോഗമിച്ചുവെന്ന് കണ്‍തുറന്നു കാണണം. തമിഴ്‌നാട്ടില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലെത്തി പണിയെടുക്കുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത്തരക്കാരുടെ എണ്ണം കുറഞ്ഞു. അതേ സമയം മൂന്നു മൂന്നര ലക്ഷം മലയാളികള്‍ തമിഴ്‌നാട്ടില്‍ പണിയെടുക്കുന്നുണ്ട്. തെലങ്കാനയില്‍ ആറുലക്ഷം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. നാം എവിടെ നില്‍ക്കുന്നു എന്നു ചിന്തിക്കണം.
? കഴിഞ്ഞ 10 വര്‍ഷത്തെ സംസ്ഥാന ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു
എന്റെ ജീവിതകാലത്ത് ഇത്രയും നിരാശാജനകമായ ഭരണം ഉണ്ടായിട്ടില്ല. കേരളം കണ്ട ഏറ്റവും മോശം ഭരണാധികാരിയാണ് പിണറായി വിജയന്‍. 2016 ല്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. നിയന്ത്രിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ. സര്‍വ്വത്ര അഴിമതി. എല്ലാത്തിനും നേതൃത്വം നല്‍കുന്നത് പിണറായി. സ്വന്തമായി നടത്തിയ ഒരു വികസന പ്രവര്‍ത്തനവും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ചൂണ്ടിക്കാണിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ദേശീയപാത വികസനത്തിന് മൂന്നു ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മുടക്കിയത്. സംസ്ഥാന വിഹിതം 5000 കോടി മാത്രമാണ്. അതുതന്നെ നല്‍കിയിട്ടുമില്ല. എന്നിട്ട് ഞങ്ങളാണ് എല്ലാം ചെയ്തതെന്ന് അവകാശവാദം ഉന്നയിക്കുന്നു.
അങ്കമാലി-കുണ്ടന്നൂര്‍ ആറുവരി പാതയ്‌ക്ക് കേന്ദ്രം 6500 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കണം എന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുക്കാനുള്ള പണവും കേന്ദ്രം നല്‍കാമെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ ആഗസ്തില്‍ അനുവദിച്ച തുക ലാപ്‌സ് ആയി. കുറ്റിയടിച്ച സ്ഥലങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ ജനം ദുരിതത്തിലുമായി
2016ല്‍ അധികാരം ഏല്‍ക്കുന്നതിന് മുമ്പ് പറഞ്ഞത് വിലക്കയറ്റം പിടിച്ചു നിര്‍ത്തും എന്നാണ്. എന്നാല്‍ നാലിരട്ടി വിലയാണ് ഓരോ സാധനങ്ങള്‍ക്കും ഇന്ന്. ജനജീവിതം ദുസ്സഹമായി. ഒരു നേരം വയറു നിറച്ച് ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കേരളത്തെ കൊണ്ടെത്തിച്ചു. എന്നിട്ടും പറയും ലോകത്ത് നമ്പര്‍ വണ്‍ ആണ് കേരളമെന്ന്.
? ട്വന്റി 20 ഭരണത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധി
ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തിയായിരുന്നു പ്രധാന പ്രതിസന്ധി. അവര്‍ സര്‍ക്കാരിന്റെ കീഴില്‍ വരുന്നതാണ്. ഞങ്ങള്‍ ഭരണം ഏറ്റെടുത്തപ്പോള്‍ത്തന്നെ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥന്മാരെ വച്ച് ഞങ്ങളെ പ്രതിസന്ധിയിലാക്കാന്‍ നോക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാക്കി. ഇതിനെതിരെ 440 കേസുകള്‍ നല്‍കേണ്ടി വന്നു. അത്രമാത്രം യുദ്ധം ചെയ്താണ് മുന്നോട്ടുപോയത്. എന്നിട്ടും ഇത്രയേറെ രൂപ മിച്ചം ഉണ്ടാക്കാന്‍ സാധിച്ചു. ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സുഗമമായി ഭരണം പോയിരുന്നെങ്കില്‍ ഇതിലും എത്രയോ കോടികള്‍ മിച്ചം ഉണ്ടാക്കാനും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുമായിരുന്നു. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ കിടക്കുകയാണ്. രാഷ്‌ട്രീയമായി അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിച്ചത്.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളും എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും അടക്കം 25 പാര്‍ട്ടികള്‍ ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ യുദ്ധത്തിനൊരുങ്ങി. സിപിഎം സെക്രട്ടറി പറഞ്ഞത് അടിത്തറ ഇളക്കിയിരിക്കും എന്നാണ്. അതു നടന്നില്ലെന്ന് മാത്രമല്ല, പത്ത് ശതമാനം വളരുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പ് വലിയൊരു പാഠമായി. മുന്നോട്ടു പോകണമെങ്കില്‍ ശക്തമായ അടിത്തറ വേണമെന്നും ബോധ്യമായി. അങ്ങനെ എടുത്ത തീരുമാനമാണ് എന്‍ഡിഎയില്‍ ചേരാമെന്നത്. ഭാരതമിന്ന് നാലാമത്തെ സാമ്പത്തിക ശക്തിയാണ്. വൈകാതെ മൂന്നാം സ്ഥാനത്തെത്തും. ഭാരതത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളും വളര്‍ച്ചയിലാണ്. കേരളവും അതിനൊപ്പം വളരണം എന്നാണ് ആഗ്രഹം.
കിഴക്കമ്പലം പഞ്ചായത്തില്‍ 2015ല്‍ ട്വന്റി20 അധികാരത്തില്‍ വരുമ്പോള്‍ 39 ലക്ഷം രൂപയായിരുന്നു കടം. അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയത് 13 കോടി 57 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റോടുകൂടിയാണ്. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ ബജറ്റില്‍ 13 കോടി മിച്ചം ആയത്. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ 32 കോടി മിച്ചം. നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ ഒരു വര്‍ഷം രണ്ടു കോടി മുതല്‍ നാലു കോടി വരെ മിച്ചം ഉണ്ടാക്കാം എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒരു വര്‍ഷം 5000 കോടി രൂപ ഭരിക്കുന്നവര്‍ അടിച്ചു മാറ്റുന്നുണ്ട്. അഞ്ചുവര്‍ഷം ഇവരെ ഭരിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് 25000 കോടി രൂപയാണ്.
















