ശ്രീനഗർ: വിവാഹ ചടങ്ങിൽ പങ്കെടുക്കവെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ ഒരു വൃദ്ധൻ വെടിയുതിർത്തു. അബ്ദുള്ള ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ആക്രമിച്ച 61 കാരൻ കമൽ സിംഗ് ജാംവാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ജമ്മുവിലെ പഴയ നഗരത്തിൽ താമസിക്കുന്നയാളാണ് പ്രതി. പോലീസ് ഇയാളിൽ നിന്ന് ഒരു ലൈസൻസുള്ള പിസ്റ്റൾ കണ്ടെടുത്തു. ഈ പിസ്റ്റൾ ഉപയോഗിച്ചാണ് ഇയാൾ ഫാറൂഖ് അബ്ദുള്ളയെ ആക്രമിച്ചത്. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി കമൽ പോലീസിനോട് പറഞ്ഞു. ശരിയായ അവസരം തേടുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ഫാറൂഖ് അബ്ദുള്ള തന്റെ ബന്ധുവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ടെന്ന്മനസ്സിലായി. അതുകൊണ്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
അതേ സമയം ജമ്മു നഗരത്തിലെ ഒരു വിവാഹ ചടങ്ങിൽ ഇന്നലെ രാത്രി വൈകി വെടിവയ്‌പ്പ് നടന്നതായി ബിജെപി നേതാവ് രവീന്ദർ റെയ്‌ന പറഞ്ഞു . കൂടാതെ ഈ വെടിവയ്‌പ്പ് സംഭവം തീവ്രവാദ ഗൂഢാലോചനയാണെന്ന് തോന്നുന്നില്ലെന്ന് ജമ്മു കശ്മീർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും എല്ലാ കോണുകളിലൂടെയും സംഭവം അന്വേഷിക്കുന്നുണ്ട്.
ആക്രമണത്തിന് ശേഷം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ദൈവം കരുണയുള്ളവനാണ് , എന്റെ പിതാവ് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് കുറിച്ചു. എന്നാൽ എൻഎസ്‌ജി സംരക്ഷിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ അടുത്ത് ഒരാൾക്ക് ഇത്ര അടുത്തെത്താൻ എങ്ങനെ കഴിഞ്ഞുവെന്ന് ഒമർ അബ്ദുള്ള സംശയം പ്രകടിപ്പിച്ചു.
















