കൊച്ചി: സംസ്ഥാനത്ത് നഴ്സുമാരുടെ സമരം രൂക്ഷമായിരിക്കേ, അവരുടെ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയുമുൾപ്പെടെ നാലുപേരുടെ 1.44 കോടി രൂപ മൂല്യമുള്ള സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്.നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) ഫണ്ട് വകമാറ്റിച്ചെലവഴിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി. നടപടി. യു.എൻ.എ.യിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത എഫ്.ഐ.ആറിന്റെയും തുടർന്ന് തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം.
എം. ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, യു.എൻ.എ. ഭാരവാഹികളായിരുന്ന ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുള്ള അഞ്ച് സ്ഥാവരസ്വത്തുക്കളും നാല് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഭൂമി, ഫ്‌ലാറ്റ് എന്നിവയും ഇതിൽ ഉൾപ്പെടും.യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കേ ജാസ്മിൻ ഷാ ഭാര്യയുമായും മറ്റു ഭാരവാഹികളുമായും ചേർന്ന് സംഘടനയുടെ അംഗത്വവരിസംഖ്യയും ഫണ്ടും വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി.
സംഘടനയുടെ ഫണ്ട് ബാങ്കിൽനിന്ന് കറൻസിയായി പിൻവലിക്കുകയും കുറച്ചുഭാഗം അക്കൗണ്ട് ട്രാൻസ്ഫറായി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളാറ്റിന്റെയും വാഹനത്തിന്റെയും പലിശയടവിന് ഈ പണം ഉപയോഗിച്ചു. ഇവ സംഘടനയ്‌ക്കുവേണ്ടിയുള്ള ചെലവുകളാണെന്ന് കാണിക്കാൻ വ്യാജകമ്മിറ്റി മിനിറ്റ്സുകളും ഉണ്ടാക്കി. ഏകദേശം 1.44 കോടി രൂപയുടെ തട്ടിപ്പുനടന്നതായാണ് കണ്ടെത്തൽ.
















