ന്യൂദൽഹി : പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് ഇന്ത്യക്കാർ മരിച്ചതായും മറ്റൊരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സംഘർഷബാധിത പ്രദേശത്ത് പ്രവർത്തിക്കുന്ന വാണിജ്യ കപ്പലുകളിൽ ഇന്ത്യൻ പൗരന്മാർ സഞ്ചരിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഞങ്ങൾക്ക് രണ്ട് ഇന്ത്യൻ പൗരന്മാരെ നഷ്ടപ്പെട്ടു, ഒരാളെ കാണാതായി. ആക്രമണത്തിനിരയായ വ്യാപാര കപ്പലുകളിലായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്,”- അദ്ദേഹം പറഞ്ഞു.
അതേ സമയം തന്നെ മരണങ്ങൾക്കും കാണാതായ വ്യക്തിക്കും പുറമേ, ജിസിസി രാജ്യങ്ങളിലുടനീളമുള്ള വ്യത്യസ്ത സംഭവങ്ങളിൽ നിരവധി ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബായിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് പതിവായി ബന്ധപ്പെടുന്നുണ്ടെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
കൂടാതെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പിന്തുണയും സഹായവും നൽകുന്നതിനായി ഇന്ത്യൻ മിഷനുകളുമായും കുടുംബങ്ങളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലേക്ക് പോകുന്ന തായ് ചരക്ക് കപ്പലിൽ ബോംബാക്രമണം
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു തായ് ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടു, ഒമാൻ തീരത്തിന് ഏകദേശം 11 നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്കുഭാഗത്തായിരുന്നു സംഭവം. ആ സമയത്ത് കപ്പൽ എണ്ണയുമായി ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. സഹായം നൽകുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അന്താരാഷ്‌ട്ര പങ്കാളികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് തായ്‌ലൻഡിന്റെ റോയൽ നേവി സ്ഥിരീകരിച്ചു.
ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ അടിയന്തര സഹായം അയച്ചു. തായ് മാധ്യമങ്ങളിൽ നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പലിൽ അവശേഷിക്കുന്നുണ്ടെന്ന് കരുതുന്ന മൂന്ന് പേർക്കായി രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
















