അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോളതലത്തിൽ കടുത്ത എണ്ണ-വാതക പ്രതിസന്ധിക്ക് കാരണമാകുന്നു. ഇറക്കുമതിയെ പൂർണ്ണമായും ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
പാകിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം മൂലം എണ്ണ ലഭ്യത കുറഞ്ഞതും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതുമാണ് ഈ രാജ്യങ്ങളെ തളർത്തുന്നത്.
പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഊർജ്ജ സംരക്ഷണത്തിനായി കൊറോണ കാലത്തിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ഉപഭോഗം കുറയ്‌ക്കുന്നതിനായി സ്കൂളുകൾക്കും കോളേജുകൾക്കും രണ്ടാഴ്ചത്തേക്ക് അവധി നൽകി. ഉന്നതവിദ്യാഭ്യാസ ക്ലാസുകൾ ഓൺലൈൻ മോഡിലേക്ക് മാറ്റി.
ബംഗ്ലാദേശിലും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം രൂക്ഷമാണ്. ഇന്ധന വിൽപ്പന നിയന്ത്രിക്കുന്നതിനായി സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുകയും റേഷനിംഗ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നിശ്ചിത അളവിൽ കൂടുതൽ ഇന്ധനം കപ്പലുകൾക്കും വാഹനങ്ങൾക്കും നൽകില്ലെന്നാണ് തീരുമാനം. പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. എന്നാൽ, ഇന്ത്യയുമായുള്ള പൈപ്പ് ലൈൻ കരാർ പ്രകാരം 5,000 ടൺ ഡീസലിന്റെ ആദ്യ ഗഡു ഇന്ത്യ ബംഗ്ലാദേശിലേക്ക് അയച്ചത് നേരിയ ആശ്വാസം നൽകുന്നുണ്ട്.
പശ്ചിമേഷ്യൻ യുദ്ധം ശ്രീലങ്കയിലെ ജനജീവിതത്തെയും ബാധിച്ചു തുടങ്ങി. എണ്ണവില വർദ്ധിച്ചതോടെ പല സ്കൂളുകളിലും ട്രാൻസ്പോർട്ട് ഫീസിൽ 5% വരെ വർദ്ധനവുണ്ടായി. ഓട്ടോ ഡീസൽ ലിറ്ററിന് 22 ടക്ക വർദ്ധിച്ച് 303 ടക്കയായും പെട്രോൾ 25 ടക്ക വർദ്ധിച്ച് 365 ടക്കയായും ഉയർന്നു. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായി ഇന്ധനവില വർദ്ധിക്കുന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
















