ന്യൂദല്‍ഹി: ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഹ് പുരിയുടെ ഉറപ്പ്. എൽപിജി പൂഴ്‌ത്തിവയ്‌പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കിയിരിക്കുകയാണ്.
പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകുന്നത്. ഇന്ത്യയുടെ പല എണ്ണ കപ്പലുകളും ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഈ കപ്പലുകളെ ഇന്ത്യയിലേക്ക് സുരക്ഷിതമായി കൊണ്ടുവരാനും, അതിനായി നാവിക സേനയുടെ സുരക്ഷ ഏർപ്പെടുത്താനുമുള്ള ആലോചനയും കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം 30 ശതമാനം കുറയും
അതേ സമയം വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. വിതരണം കാര്യക്ഷമമാക്കും, ഊർജ ലഭ്യതയിൽ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
എൽപിജി സിലിണ്ടറിന്റെ പൂഴ്‌ത്തിവയ്‌പ്പും കൃത്രിമ വിലക്കയറ്റവും തടയാനും, ഉൽപാദനം വർദ്ധിപ്പിച്ച് വിതരണം കാര്യക്ഷമമാക്കാനുമാണ് അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ എൽപിജിയെ കൊണ്ടുവരുന്നത്. പാചക വാതകത്തിന്റെ വിതരണം നിരീക്ഷിക്കാൻ പൊതുമേഖല എണ്ണ കമ്പനികളുടെ എക്സിക്യുട്ടീവ് ഡയറക്ടർ തലത്തിലുള്ള പ്രതിനിധികളെ അംഗങ്ങളാക്കി മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടികാഴ്ച നടത്തി സ്ഥിതി വിലയിരുത്തി. വിവിധ നഗരങ്ങളിലെ ഹോട്ടൽ വ്യവസായികളടക്കം വാതക ലഭ്യതയിൽ ആശങ്കയറിയിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു.
















