ഷില്ലോങ്: മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന നടത്തിയ വെടിവയ്‌പ്പിൽ രണ്ട് പേർ മരിച്ചു. വരാനിരിക്കുന്ന ഗാരോ ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (ജിഎച്ച്എഡിസി) തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പ്രക്രിയയുമായി ബന്ധപ്പെട്ട സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അശാന്തി ഉണ്ടായത്.
ചിബിനാങ് പ്രദേശത്താണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആദിവാസി, ആദിവാസി ഇതര സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സ്ഥിതിഗതികൾ പെട്ടെന്ന് അക്രമാസക്തമായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടാൻ നിർബന്ധിതരായത്.
എന്നാൽ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് വെടിവയ്‌പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എന്നിരുന്നാലും ഇരകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെസ്റ്റ് ഗാരോ ഹിൽസ് പോലീസ് സൂപ്രണ്ട് എബ്രഹാം ടി സാങ്മ സംഭവം സ്ഥിരീകരിച്ചു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം പുനഃസ്ഥാപിക്കാനും കൂടുതൽ സംഘർഷം തടയാനും പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു.
കൂടാതെ അക്രമ സംഭവങ്ങളെത്തുടർന്ന് മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. മാർച്ച് 10 ന് ആരംഭിച്ച കർഫ്യൂ 24 മണിക്കൂർ പ്രാബല്യത്തിൽ തുടരുമെന്നും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ 48 മണിക്കൂർ താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്നും അധികൃതർ അറിയിച്ചു.
















