ന്യൂദൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ സ്റ്റാർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തി. ഈ വർഷത്തെ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹം സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇതേക്കുറിച്ച് സംസാരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ, സാംസണിന്റെ ഷോട്ടുകൾ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‌സിനെ ഓർമ്മിപ്പിച്ചതായും മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർധനയുമായി അദ്ദേഹത്തെ താരതമ്യം ചെയ്തു.
“ജോഫ്ര ആർച്ചറുടെ വേഗതയ്‌ക്ക് വിപരീതമായി അദ്ദേഹത്തിന്റെ പുൾ ഔട്ട്, വിവ് റിച്ചാർഡ്‌സിന്റെ ശക്തമായ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു, എന്നിരുന്നാലും അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ ഭൂരിഭാഗവും ശ്രീലങ്കൻ സ്റ്റൈലിസ്റ്റ് മഹേല ജയവർധനയുടേതിന് സമാനമാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റായ ടെസ്റ്റ് മാച്ച് ക്രിക്കറ്റിലും, ഇടയ്‌ക്കിടെ 50 ഓവർ ക്രിക്കറ്റിലും ബാറ്റിംഗിന്റെ വിശുദ്ധി പൊതുവെ ഒരു ഗുണമാണ്, പക്ഷേ അൾട്രാ-ഷോർട്ട് ഫോർമാറ്റിൽ ഒരിക്കലും അത് സംഭവിക്കാറില്ല,” – ഗവാസ്‌കർ സ്‌പോർട്‌സ്റ്റാറിനായുള്ള തന്റെ കോളത്തിൽ എഴുതി.
കൂടാതെ ഫൈനലിൽ ഓപ്പണർമാരുടെ പങ്കിനെക്കുറിച്ചും ഗാവസ്‌കർ തുറന്നു പറഞ്ഞു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും തങ്ങളിൽ അർപ്പിച്ചിരുന്ന വിശ്വാസത്തിന് എങ്ങനെ പ്രതിഫലം നൽകിയെന്നും ഗവാസ്‌കർ സംസാരിച്ചു.
ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിൽ ഇന്ത്യയ്‌ക്കായി സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസും, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 89 റൺസും, ന്യൂസിലൻഡിനെതിരായ ഫൈനലിൽ 89 റൺസും നേടി. സഞ്ജുവിന്റെ ഈ പ്രകടനങ്ങൾ മെൻ ഇൻ ബ്ലൂ ടീമിനെ അവരുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്താൻ ഏറെ സഹായിച്ചു.
















